ഗുരുവായൂർ: മറന്നുവെച്ച 40 പവന്റെ സ്വർണാഭരണങ്ങളടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി ഹോട്ടൽ ജീവനക്കാർ മാതൃകയായി. ഗുരുവായൂർ പടിഞ്ഞാറേ നടയിലെ ഇന്ത്യൻ കോഫി ഹൗസിലാണ് സംഭവം. സത്യസന്ധതയ്ക്ക് ഇവിടെ കാപ്പിയേക്കാൾ രുചിയും മണവും ഉണ്ടെന്ന് ജീവനക്കാർ തെളിയിച്ചു.
കോഫി ഹൗസിലെ ജീവനക്കാരായ പാലക്കാട് സ്വദേശി വെളുത്തുള്ളി വീട്ടിൽ ജയപ്രകാശ്, വരടിയം പണിയാട്ടിൽ രമേശ് ബാബു എന്നിവരുടെ സത്യസന്ധത കാരണം ഉടമയ്ക്ക് 40 പവൻ തിരികെ ലഭിച്ചു. പയ്യോളി സ്വദേശി സുരഭി നിവാസിൽ സതീഷ് ബാബുവിനാണ് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണം തിരിച്ചുകിട്ടിയത്.
ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയ സതീഷ് ബാബുവും കുടുംബവും ചായ കുടിക്കാനായാണ് കോഫി ഹൗസിൽ കയറിയത്. വീട് പൂട്ടി വരുമ്പോൾ മോഷണം പോകാതിരിക്കാനായി സ്വര്‍ണാഭരണങ്ങള്‍ സതീഷ് ബാബു കൂടെ കൊണ്ടുവരികയായിരുന്നു. ഹോട്ടലിൽ നിന്ന് മടങ്ങിയ ശേഷമാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ബാഗ് കളഞ്ഞുകിട്ടിയോ എന്ന് അന്വേഷണത്തിനിടെ ഹോട്ടലിലും ചോദിച്ചു. ഹോട്ടൽ ജീവനക്കാർ ബാഗ് സൂക്ഷിച്ചു വച്ചിരുന്നു. ഉടമയുമായി ടെമ്പിൾ പൊലീസ് സ്റ്റേഷനിലെത്തി ബാഗ് കൈമാറി.