തൃശൂർ: കേച്ചേരി പുഴയിൽ ബസ് മറിഞ്ഞ് നിരവധി പേർ അപകടത്തിൽ പെട്ടെന്ന് വ്യാജ സന്ദേശം. നിമിഷങ്ങൾക്കകം കേച്ചേരി പുഴയുടെ സമീപത്തേക്ക് കുതിച്ചെത്തിയത് ആറോളം ആംബുലൻസുകൾ. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചത്. ആംബുലൻസ് ഡ്രൈവർമാർ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള വർക്കാണ് ഫോൺ വഴി വ്യാജ സന്ദേശം എത്തിയത്.
കേച്ചേരിപ്പുഴയിൽ ബസ് മറിഞ്ഞ് നിരവധി പേർ അപകടത്തിൽ പെട്ടിട്ടുണ്ടെന്നായിരുന്നു വിവരം. വിവരമറിഞ്ഞ ഉടനെ തന്നെ കുന്നംകുളത്ത് നിന്നുൾപ്പെടെ ആറോളം ആംബുലൻസുകളാണ് സംഭവം സ്ഥലത്ത് കുതിച്ചെത്തിയത്. സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് യാതൊരു അപകടവും നടന്നിട്ടില്ലെന്ന് ആംബുലൻസ് ഡ്രൈവർമാർ മനസ്സിലാക്കിയത്. കുന്നംകുളത്ത് നിന്നുള്ള നന്മ ചാരിറ്റബിൾ ട്രസ്റ്റ്,സ്വകാര്യ ആശുപത്രിയുടെ ആംബുലൻസ്,ഷെയർ ആൻഡ് കെയർ, ഹ്യൂമൺ ലവേഴ്സ്,ട്രാഫിക് തുടങ്ങി ആറോളം ആംബുലൻസുകളാണ് സംഭവസ്ഥലത്ത് എത്തിയത്. സംഭവത്തിൽ വ്യാജ വിവരം നൽകിയവർക്കെതിരെ പോലീസിൽ പരാതി നൽകുമെന്ന് ആംബുലൻസ് ഭാരവാഹികൾ അറിയിച്ചു.