കയ്പമംഗലം: എടത്തിരുത്തി ഗ്രാമ പഞ്ചായത്തിലെ നിർധനരും നിരാലംബരുമായി അലഞ്ഞു നടന്നിരുന്ന ഒരു കൂട്ടം കുടുംബങ്ങൾക്കായി സ്നേഹഭവനം ഒരുങ്ങുന്നു.ഇ.ടി. ടൈസൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക വിനിയോഗിച്ചാണ് സ്നേഹഭവനം നിർമിക്കുന്നത്. സ്വന്തമായ മേൽ വിലാസമോ വീടോ ഒന്നും ഇല്ലാതെ പൂർണമായും പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനവിഭാഗം ആളുകളെ എംഎൽഎ യുടെ നേതൃത്വത്തിൽ, ഗ്രാമ പഞ്ചായത്ത് ഭരണ സമിതി, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർ സംയുക്തമായാണ് സംരക്ഷിക്കുന്നത്. ഘട്ടം ഘട്ടമായാണ് ഈ കുടുംബങ്ങളെ പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്നിരിക്കുന്നത്. ആദ്യ ഘട്ടം പൈനൂർ വീട് എന്ന വിലാസത്തിൽ ആധാർ കാർഡ് എടുത്ത് നൽകി. തുടർന്ന് ബാങ്ക് അക്കൗണ്ട്, തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ്. സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ നേടി കൊടുത്തു. സ്നേഹഭവനം പദ്ധതി പൂർത്തിയാകുന്നതോടെ ഏറ്റെടുത്ത ഏറ്റവും ശ്രമകരമായ ദൗത്യം പൂർത്തിയാകുമെന്ന് ഇ.ടി. ടൈസൺ എംഎൽഎ പറഞ്ഞു.
രണ്ട് നിലയിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ രണ്ടു കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത് 109.30 ച.മീ വിസ്തീർണമാണ് ഈ കെട്ടിടത്തിനുള്ളത്. ഇതിൽ ഓരോ കുടുംബത്തിനും രണ്ട് ബെഡ്റൂമുകൾ, ഹാൾ, കിച്ചൻ,ടോയ്ലറ്റ്, യൂട്ടിലിറ്റി ഏരിയ എന്നീ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കൂടാതെ പൊതുവായി സ്റ്റെയർ, റാമ്പ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. 11 മാസമാണ് ഈ പ്രവർത്തി പൂർത്തീകരണ കാലാവധി. ഇ.ടി. ടൈസൺ എംഎൽഎ ശിലാസ്ഥാപനം നിർവഹിച്ചു. എടത്തിരുത്തി പറയൻ കടവ് ചാലിശ്ശേരി റോഡിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ ചന്ദ്രബാബു അധ്യക്ഷനായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ഗിരിജ മുഖ്യാതിഥിയായി. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ എൻ.വി. ആന്റണി റിപ്പോർട്ട് അവതരിപ്പിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശൈലജ രവീന്ദ്രൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ പി.ആർ. നിഖിൽ, എം. എസ്. നിഖിൽ, വാർഡ് അംഗം വി.വി. ജയൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ നൗമി പ്രസാദ്, എം.കെ. ഫൽഗുണൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.കെ. ജ്യോതിപ്രകാശ്, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി സി.എം. സുഹാസ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പങ്കെടുത്തു.