അന്തിക്കാട്: ദേവാലയ മുറ്റത്തും കന്യാസ്ത്രീ മഠങ്ങളിലും വോട്ട് തേടി വി. എസ്. സുനിൽകുമാർ. തൃശൂർ ലോകസഭ എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറാണ് സ്വന്തം തട്ടകമായ അന്തിക്കാട് പഞ്ചായത്തിലെ ക്രിസത്യൻ പള്ളികളിലും മഠങ്ങളിലും വോട്ട് അഭ്യർത്ഥനയുമായി എത്തിയത്. അതിരാവിലെ ഇരിങ്ങാലക്കുട ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാവിലെ 9 ന് തന്നെ അന്തിക്കാട്ട് എത്തിയ സുനിൽ കുമാർ ആദ്യം പോയത് ഇടവക പള്ളിയായ അന്തിക്കാട് സെൻ്റ് ആൻ്റണീസ് പള്ളിയിലേക്കാണ്. വികാരി ഫാ.ഡക്ലസ് പീറ്ററുമായി സൗഹൃദം പങ്കിടുന്നതിനിടയിൽ ”നമ്മുടെ ഇടവക, നമ്മുടെ സുനിൽ” എന്ന് പറഞ്ഞാണ് വികാരി യാത്രയാക്കിയത്. തുടർന്ന് പുത്തൻപീടിക സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ എത്തിയ സുനിൽകുമാർ പള്ളിമേടയിൽ കുർബാന കഴിഞ്ഞ് വിശ്രമിക്കുക യായിരുന്ന വികാരി ഫാ.ജോസഫ് മുരിങ്ങാത്തേരിയുമായി സൗഹൃദം പങ്കിട്ടു. വിജയാശംസകൾ കൈമാറിയാണ് സുനിലിനെ പള്ളിമേടയിൽ നിന്നും യാത്രയാക്കിയത്. അവിടെ നിന്നും സുനിൽകുമാർ പുത്തൻപീടിക പാദുവാ ആശുപത്രിയിൽ എത്തി.
രാവിലെ ഒപി തുടങ്ങാത്തതിനാലും രോഗികൾ കുറവായിരുന്നതിനാലും സേവനത്തിൽ ഏർപ്പെട്ടിരുന്ന മദർ സി.ഷിജി ആൻ്റോ, ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി.ആരതി ജോൺ ഉൾപ്പെടെയുള്ള കന്യാസ്ത്രീകളുമായി സൗഹൃദം പങ്കിട്ടും ക്ഷേമാന്വഷണം നടത്തിയും വോട്ട് അഭ്യർത്ഥിച്ചാണ് യാത്രയായത്. അന്തിക്കാട് പഞ്ചായത്തിലെ സന്ദർശനം അവസാനിപ്പിച്ച് രാവിലെ 10 മണിയോടെ തളിക്കുളം വലപ്പാട് പഞ്ചായത്തിലെ പ്രധാന സ്ഥാപന മേധാവികളെ സന്ദർശിക്കാൻ പുറപ്പെട്ടു. ഉച്ചഭക്ഷണം ചാലക്കുടി മുൻ എംപിയും സിനിമ നടനുമായ പരേതനായ ഇന്നസെൻ്റിൻ്റെ വീട്ടിൽ. ഭക്ഷണശേഷം ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രധാന സ്ഥാപന മേധാവികളുമായി സൗഹൃദകൂടികാഴ്ച, റോഡ് ഷോയും രാത്രി വരെ നീളം. അന്തിക്കാട്ടെ പരിപാടിയിൽ സി.സി. മുകുന്ദൻ എംഎൽഎ, എൽഡിഎഫ് നേതാക്കളായ എ.വി. ശ്രീവൽസൻ, ടി.ഐ. ചാക്കോ, സി.കെ. കൃഷ്ണകുമാർ, പ്രദീപ് കൊച്ചത്ത്, ഷീല വിജയകുമാർ, കെ.ആർ.സീത, കെ.പി.സന്ദീപ്, ജോഷി ബാബു, ഷിബു കൊല്ലാറ എന്നിവരും സ്ഥാനാർത്ഥി ക്കൊപ്പം ഉണ്ടായിരുന്നു