കാഞ്ഞാണി: വില്ലേജ് ഓഫീസിൽ സുരക്ഷയില്ലാതെ റെക്കോർഡ് റൂമിൽ കൂട്ടിയിട്ട വിലപ്പെട്ട രേഖകൾ നാശത്തിന്റെ വക്കിൽ. ഒപ്പം ചിതലും ഇഴജന്തുക്കളും. മണലൂർ വില്ലജ് ഓഫീസിലാണ് ഈ ദുരവസ്ഥ. വാതിലുകളെല്ലാം കാലപ്പഴക്കം കൊണ്ട് അടർന്നു വീണു തുടങ്ങിയ കെട്ടിടത്തിൽ ഭീതിയോടെ ജോലിയെടുക്കുകയാണ് 3 ഉദ്യോഗസ്‌ഥർ. മണലൂർ വില്ലേജ് ഓഫീസിൽ രണ്ടു മാസമായി വില്ലേജ് ഓഫീസറില്ല. രേഖകൾ ഒപ്പിട്ടു കിട്ടാൻ നാട്ടുകാർ പലവട്ടം ഇവിടെ കയറിയിറങ്ങി നട്ടം തിരിയുകയുമാണ്. മാത്രമല്ല ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ പാമ്പു കടിയേൽക്കാനും ഇവിടെ സാധ്യത ഏറെയെന്ന് നാട്ടുകാർ പറയുന്നു. റെക്കോർഡ് റൂമിൽ ഉദ്യോഗസ്ഥർ പലവട്ടം പാമ്പുകളെ കണ്ടെത്തി. കടിയേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് ഒന്ന് മാത്രം. റെക്കോർഡ് റൂം നശിച്ചു കിടക്കാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി. രേഖകൾ മിക്കതും കീറപ്പെട്ടികളിലും കീറിയ ഷീറ്റുകൾ കൊണ്ട് ചുറ്റിയും അലസമായി ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. ജീവനക്കാർക്ക് ഇതിനകത്തേക്ക് കയറാൻ തന്നെ ഭയമാണ്.
മുറികളുടെ വാതിലുകളെല്ലാം കാലപ്പഴക്കം കൊണ്ട് തകർന്നു വീണു. ചിലത് അഴിച്ചു വച്ചിരിക്കുന്നു. വില്ലേജ് കോമ്പൗണ്ട് വൃത്തിഹീനമായും പറമ്പിലെ കിണർ മലിനപ്പെട്ടും കിടക്കുകയാണ്. ഇതിനെല്ലാം പുറമെ വില്ലേജ് ഓഫീസറും ഇവിടെ ഇല്ലാതായിട്ട് മാസം രണ്ടായി. മറ്റു ഉദ്യോഗസ്ഥർ 5 പേർ കുറഞ്ഞത് വേണമെന്നിരിക്കെ ആകെയുള്ളത് രണ്ടു പേരും ഒരു താൽക്കാലിക ജീവനക്കാരിയുമാണ്. വില്ലേജ് ഓഫീസർ ഒപ്പിട്ട് നൽകേണ്ട രേഖകൾ പലതും സമയത്ത് ലഭിക്കാതെ നാട്ടുകാരുടെ ചീത്തവിളികളും ഇഴ ജന്തുക്കൾ ഉപദ്രവിക്കുമോയെന്ന ഭയത്തിലുമാണ് ഇവിടെ ജോലി ചെയ്യുന്നവർ. മേലധികാരികളുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടും വില്ലേജ് ഓഫീസിന്റെ ശോചനീയാവസ്ഥക്ക് ഇത് വരെ പരിഹാരമായില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.