വെങ്കിടങ്ങ്: ഏനാമാവ് പള്ളികടവിൽ ഒരു ഇടവേളക്കുശേഷം ആരംഭിച്ച അനധികൃത നിർമ്മാണങ്ങൾ വെങ്കിടങ്ങ് പഞ്ചായത്ത് അധികൃതർ അടിയന്തിര നടപടികളിലൂടെ പൊളിച്ചു മാറ്റി. പുറമ്പോക്ക് ഭൂമി എന്ന് പ്രഖ്യാപിച്ച് പഞ്ചായത്ത് തിരിച്ചു പിടിക്കുകയും തഹസിൽദാർ ബോർഡ് സ്ഥാപിക്കുകയും ചെയ്ത സ്ഥലത്താണ് വീണ്ടും സ്വകാര്യ വ്യക്തി അനധികൃത നിർമ്മാണം നടത്തിയത്. അനധികൃതമായി നടവഴിയും സിമൻ്റ് കട്ട കൊണ്ട് പാർശ്വഭിത്തി നിർമ്മാണവുമാണ് പൊളിച്ചുമാറ്റിയത്. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ചാന്ദ്നി വേണു, വൈസ് പ്രസിഡൻ്റ് മുംതാസ്റസാഖ്, സെക്രട്ടറി പി.എ. ഷൈല, അസി.സെക്രട്ടറി ഫ്രെഡ്ഡി കെ. ജോസ്, ഉദ്യോഗസ്ഥന്മാരായ പി.ജെ. ഷൈനി, വി.ആർ. അജിത, പൊതുപ്രവർത്തകരായ കെ.കെ. ബാബു, എൻ.എസ്. ഷംസുദ്ധീൻ, പി.കെ. ഉത്തമൻ എന്നിവരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച്ച രാവിലെ അനധികൃത നിർമ്മാണം പൊളിച്ചു നീക്കിയത്.
മുരളി പെരുനെല്ലി എംഎൽഎ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കുകയും റവന്യൂ മന്ത്രി കെ. രാജൻ പുഴ തൂർക്കുന്നതിനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മറുപടി പറയുകയും ചെയ്തിരുന്നു.ഇതിനെ പിറകെ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത സംഘം സ്ഥലം സന്ദർശിച്ചിരുന്നു. പിന്നീട് ചാവക്കാട് തഹസിൽദാറുടെ നേതൃത്വത്തിൽ മറ്റൊരു ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി വിശദ പരിശോധന നടത്തി സ്ഥലംപുറമ്പോക്ക് ഭൂമിയായി കണക്കാക്കി ബോർഡും സ്ഥാപിച്ചിരുന്നു. ഈ സ്ഥലത്താണ് കഴിഞ്ഞ ദിവസം അനധികൃത നിർമ്മാണം നടത്തിയത്. ഈ വിവരം മാധ്യമങ്ങളിൽ വാർത്തയായതിന് പിറകെയാണ് പഞ്ചായത്തിൻ്റെ ശക്തമായ നടപടികൾ ഉണ്ടായത്. വരും ദിവസങ്ങളിൽ കമ്പിവേലി കെട്ടി പുറമ്പോക്ക് ഭൂമി സംരക്ഷിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ചാന്ദ്നി വേണു പറഞ്ഞു.