മുതിർന്ന മാധ്യമ പ്രവർത്തകനും, രാഷ്ട്രീയ നിരീക്ഷകനുമായ ഭാസുരേന്ദ്രബാബു അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അടിയന്തിരവസ്ഥക്കാലത്ത് ക്രൂരമായ പൊലീസ് മർദ്ദനത്തിന് ഇരയായിട്ടുള്ള ഭാസുരേന്ദ്രബാബു കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് പ്രവർത്തിച്ചു. ചിന്ന ഭിന്നമായി കിടന്നിരുന്ന കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തെ പുന:സംഘടിപ്പിക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചു.
നിരവധി ആനുകാലികങ്ങളിൽ സമകാലിക വിഷയങ്ങളെ സംബന്ധിച്ച് അദ്ദേഹം ലേഖനങ്ങൾ എഴുതിയിരുന്നു. ഭാസുരേന്ദ്രബാബു ജെ രഘുവിനൊപ്പം ചേർന്നെഴുതിയ “മന്ദബുദ്ധികളുടെ മാർക്സിസ് സംവാദം’, മൈത്രേയനൊപ്പം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച “വിമോചന ദൈവശാസ്ത്രവും മാർക്സിസവും എന്നീ പുസ്തകങ്ങൾ ശ്രദ്ധ നേടിയിരുന്നു. ചാനൽ ചർച്ചകളിൽ സിപിഐഎം ഔദ്യോഗിക വിഭാഗത്തിന്റെ ശക്തനായ വക്താവെന്ന നിലയിൽഇടപെട്ടിരുന്നു. കൈരളി ചാനലിൽ അദ്ദേഹം അവതരിപ്പിച്ച “വർത്തമാനം’ പരിപാടി ശ്രദ്ധേയമായിരുന്നു.