തൃശൂർ: ടി.എൻ. പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശൂർ സിറ്റിങ് എംപിയായ പ്രതാപന് പകരം കെ. മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രതാപനെ വർക്കിങ് പ്രസിഡന്റാക്കാനുള്ള നിർദേശം എഐസിസി പ്രസിഡന്റ് അംഗീകരിച്ചു. നിയമനം സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്താക്കുറിപ്പ് ഇറക്കി. നിലവിൽ കൊടിക്കുന്നിൽ സുരേഷ് എംപി, ടി. സിദ്ദീഖ് എംഎൽഎ എന്നിവരാണ് കെപിസിസി വർക്കിങ് പ്രസിഡന്റുമാർ.
സിറ്റിങ് എംപിമാരെല്ലാം മത്സരിക്കാൻ തയ്യാറെടുക്കണമെന്ന് ഹൈക്കമാൻഡ് നിർദേശം നൽകിയതിന്റെ പശ്ചാത്തലത്തിൽ ടി.എൻ. പ്രതാപൻ മണ്ഡലത്തിൽ സജീവമാവുകയും ചുമരെഴുത്തുകൾ തുടങ്ങുകയും ചെയ്തിരുന്നു. എംപി സ്ഥാനം മാറിയതിനുള്ള പ്രത്യപകാരമല്ല പുതിയ സ്ഥാനമെന്ന് ടി.എൻ. പ്രതാപൻ പ്രതികരിച്ചു. സ്ഥാനാർഥിത്വവും ഭാരവാഹിത്വവുമായി യാതൊരു ബന്ധവുമില്ല. പുതിയ ചുമതലയോട് നീതി പുലർത്തും. കെപിസിസി വർക്കിങ് പ്രസിഡന്റ് എന്നത് പാർട്ടി എൽപ്പിച്ച ചുമതല മാത്രമാണ്. തന്റെ കൂടി അഭിപ്രായം ചോദിച്ചാണ് തൃശൂരിൽ കെ. മുരളീധരനെ സ്ഥാനാർഥി യാക്കിയതെന്നും പ്രതാപൻ പറഞ്ഞു.