വാടാനപ്പള്ളി: ഗണേശമംഗലത്ത് വൻ കഞ്ചാവ് വേട്ട. 20 കിലോ കഞ്ചാവുമായി രണ്ടു പേരെ തൃശൂർ റൂറൽ ഡാൻസാഫ് ടീമും വാടാനപ്പള്ളി പൊലിസും ചേർന്ന് പിടികൂടി. ലാലൂർ ആലപ്പാട് പൊന്തേക്കൻ വീട്ടിൽ ജോസ് (43), ലാലൂർ കാങ്കലാത്ത് വീട്ടിൽ സുധീഷ് (33) എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ റൂറൽ ജില്ലാ പൊലിസ് മേധാവി നവ്നീത് ശർമക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക പൊലിസ് സംഘം ദേശീയപാത ഗണേശമംഗലത്ത് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവും വാഹനവും സഹിതം ഇവർ പിടിയിലായത്.
പിടികൂടിയ കഞ്ചാവ് തീരദേശ മേഖലയിൽ മൊത്തവിൽപന നടത്തുന്നതിനായി കൊണ്ടുവന്നതാണ്. പിടിയിലായ പ്രതി ജോസ് തീരദേശ മേഖലയിലെ കഞ്ചാവ് വിൽപ്പന നടത്തുന്ന ശൃംഖലയിലെ പ്രധാനകണ്ണിയാണ്.ഇയാൾ മുൻപ് ജില്ലയിലെ കൊരട്ടി പൊലിസ് സ്റ്റേഷനിൽ 210 കിലോഗ്രാം കഞ്ചാവ് കടത്തിയതിന് പിടിയിലായിട്ടുണ്ട്. രണ്ട് വർഷത്തെ റിമാൻഡ് കാലാവധി കഴിഞ്ഞ് 4 മാസം മുൻപാണ് പ്രതി ജയിലിൽ നിന്നും ഇറങ്ങിയത്. ആന്ധ്രാ, ബാംഗ്ലൂർ എന്നിവിടങ്ങളിലുള്ള സുഹൃത്തുക്കൾ വഴിയാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് വ്യക്തമായിട്ടുണ്ട്. പ്രതി കഞ്ചാവ് വാങ്ങിയ ആളുകളെയും വിൽപന നടത്തുന്ന ആളുകളെയും പറ്റി വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി പൊലിസ് പറഞ്ഞു.തൃശൂർ റൂറൽ ഡാൻസാഫ് ഡി.വൈ.എസ്. പി എൻ.മുരളീധരൻ, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി എം.സന്തോഷ് കുമാർ, വാടാനപ്പള്ളി എസ്.ഐമാരായ മുഹമ്മദ് റഫീഖ്, ശ്രീലക്ഷ്മി, ഡാൻസാഫ് എസ്.ഐമാരായ വി.ജി. സ്റ്റീഫൻ, സി.ആർ. പ്രദീപ്, പി.പി. ജയകൃഷ്ണൻ, സതീശൻ മടപ്പാട്ടിൽ, എ.എസ്.ഐ സേവിയർ, സീനിയർ സി.പി.ഒമാരായ സൂരജ് വി.ദേവ്, ലിജു ഇയ്യാനി, എം.ജെ. ബിനു, ഷിജോ തോമസ്, എം.വി. മാനുവൽ, സോണി സേവിയർ, നിഷാന്ത്, ഷിൻ്റോ, ബി.കെ. ശ്രീജിത്ത്, ബൈജു, ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.