പെരിങ്ങോട്ടുകര: നാടൻ വിത്തുകളെ സംരക്ഷിച്ചല്ലാതെ നമുക്കൊരു പുതിയ ഹരിതവിപ്ലവം സാധ്യമാകില്ലയെന്ന് മലയാളത്തിൻ്റെ വിത്തച്ഛൻ പത്മശ്രീ ചെറുവയൽ രാമൻ അഭിപ്രായപ്പെട്ടു. വി.കെ. മോഹനൻ കാർഷിക സംസ്കൃതിയുടെ നേതൃത്വത്തിൽ ശ്രീരാമൻചിറ പാടശേഖരത്തിലെ തണ്ണിമത്തൻ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട് നാടായി നിലനിൽക്കണമെങ്കിൽ കാർഷിക മേഖലയിൽ വലിയ പുരോഗതി ഉണ്ടാകണം. അന്തസ്സും ആത്മാഭിമാനവും ഉള്ളവനാണ് കർഷകൻ. അന്നുമുണ്ടാക്കുന്ന കർഷകരെ ആദരിക്കാനും അംഗീകരിക്കാനും പൊതുസമൂഹത്തിന് കടമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫ് സ്ഥാനാർത്ഥിയും വി.കെ. മോഹനൻ കാർഷിക സംസ്കൃതി ചെയർമാനുമായ വി.എസ്. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ആദ്യ വില്പന നിർവഹിച്ചു. പാടശേഖരത്തോട് ചേർന്ന് ആരംഭിക്കുന്ന സ്റ്റാളിന്റെ ഉദ്ഘാടനവും കർഷകരെ ആദരിക്കലും സംവിധായകൻ സത്യൻ അന്തിക്കാടും മന്ത്രി കെ. രാജനും ചേർന്ന് നിർവഹിച്ചു. താന്ന്യം പഞ്ചായത്തിലെ ശ്രീരാമൻ ചിറ പാടശേഖരത്തിൽ 20 ഏക്കറിലായി ആരംഭിച്ച തണ്ണിമത്തൻ കൃഷിയുടെ രണ്ടാംഘട്ടമാണ് ബുധനാഴ്ച നടന്നത്. സിപിഐ നാഷണൽ കൗൺസിൽ അംഗം കെ.പി. രാജേന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, സി.സി. മുകുന്ദൻ എംഎൽഎ, സിപിഐ ജില്ലാ അസി. സെക്രട്ടറി ടി.ആർ. രമേശ് കുമാർ, എൽ ഡി എഫ് നേതാക്കളായ പി.ആർ. വർഗ്ഗീസ് മാസ്റ്റർ, എ.എസ്. ദിനകരൻ, ഷീല വിജയകുമാർ, സി ആർ മുരളീധരൻ, കെ.എം. ജയദേവൻ, ജീനാ നന്ദൻ, ശുഭാ സുരേഷ്, വി.എൻ. സുർജിത്, ഷീനാ പറയങ്ങാട്ടിൽ, ശ്രീരാമൻ പാടശേഖരസമിതി രക്ഷാധികാരി സി.പി. സാലിഹ്, പ്രസിഡൻ്റ് പി.വി. സുനിൽ, സെക്രട്ടറി വിത്സൻ പുലിക്കോട്ടിൽ, പുത്തൻപീടിക ചർച്ച് വികാരി ഫാ: ജോസഫ് മുരിങ്ങത്തേരി, ബാബു വിജയകുമാർ എന്നിവർ പങ്കെടുത്തു. കെ.പി. സന്ദീപ് സ്വാഗതവും കെ.കെ. രാജേന്ദ്ര ബാബു നന്ദിയും പറഞ്ഞു. വിളവെടുപ്പ് ഉത്സവത്തിന്റെ ഭാഗമായി കർഷകപ്പാട്ട്, കാളകളി, വിവിധ കലാപരിപാടികൾ അരങ്ങേറി.