അരിമ്പൂർ: മനക്കൊടി ചേറ്റുപുഴ കരോട്ടെ കോൾപടവിന്റെ മധ്യഭാഗത്ത് കൂടെയുള്ള ചേറ്റുപുഴ ബണ്ട് – എൽതുരുത്ത് റോഡുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നു. കരോട്ടെ കോൾപ്പടവിൽ നിന്നാരംഭിക്കുന്ന ബണ്ട് എൽത്തുരുത്ത് ബണ്ടുമായി ബന്ധിപ്പിക്കണമെങ്കിൽ കേവലം 150 മീറ്റർ ദൂരത്തിലേ പുതിയ ബണ്ട് നിർമ്മിക്കേണ്ടതുള്ളൂ. ഇതുമായി ബന്ധപ്പെട്ട് മുൻപ് ജനകീയ സമിതി രൂപീകരിച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. എൽത്തുരുത്ത് സെൻ്റ് അലോഷ്യസ് കോളേജിലേക്കും മറ്റുമായി അരിമ്പൂർ മേഖലകളിൽ നിന്ന് നൂറുകണ ക്കിനാളുകളാണ് ചുറ്റിവളഞ്ഞ് യാത്ര ചെയ്യേണ്ടിവരുന്നത്.
ഇതിനു പുറമേ കാഞ്ഞാണി തൃശൂർ സംസ്ഥാനപാതയിൽ ഗതാഗത തടസ്സമുണ്ടായാൽ ബദൽ മാർഗ്ഗങ്ങളില്ലാത്ത സ്ഥിതിയാണുള്ളത്. ഇതു സംബന്ധിച്ച് അരിമ്പൂർ പഞ്ചായത്ത് കെഎൽഡിസിക്ക് നിർദ്ദേശങ്ങളും പദ്ധതികളും സമർപ്പിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന് അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ പറഞ്ഞു. ചേറ്റുപുഴ പാടത്തെ കർഷകർക്ക് ഭൂമി നഷ്ടപ്പെടാതെ തന്നെ വളഞ്ഞു പോകുന്ന ബണ്ടിനെ നേരെയാക്കി മാറ്റി ഈ ബണ്ടിനെ എൽത്തുരുത്ത് ബണ്ടുമായി ബന്ധിപ്പിക്കാനാകും. നിലവിൽ കെഎൽഡിസി കനാലിന് കുറുകെ ആറു മീറ്റർ വീതിയിലുള്ള പാലവും 8 മീറ്റർ വീതിയിലുള്ള റോഡും പണി പൂർത്തീകരിച്ചു കിടക്കുന്നുണ്ട്. കോർപ്പറേഷൻ മുൻകയ്യെടുത്ത് 150 മീറ്റർ ദൂരത്തിൽ ബണ്ട് നിർമ്മിച്ചാൽ കരോട്ടെ കോൾ ബണ്ടുമായി ബന്ധിപ്പിക്കാനും അതുവഴി നിരവധിയാളുകൾക്ക് തൃശ്ശൂർ നഗരത്തിലേക്ക് എളുപ്പമാർഗ്ഗം യാത്ര ചെയ്യാനും സഹായകമാകും.