കൊടുങ്ങല്ലൂർ: തീരക്കടലിൽ അനധികൃത മത്സ്യബന്ധനമായ കരവലി നടത്തിയ ബോട്ട് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത് പിഴ ചുമത്തി. ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെൻ്റിൻ്റെ പരിശോധനയിലാണ് എറണാകുളം നോർത്ത് പറവൂർ കുഞ്ഞിത്തൈ സ്വദേശി നെടിയാറ വീട്ടിൽ ശ്രീലാലിൻ്റെ ഉടമസ്ഥതയിലുള്ള മയിൽ വാഹനം എന്ന ബോട്ട് പിടിയിലായത്. തീരക്കടലിൽ നിന്നും കുട്ടത്തോടെ മത്സ്യങ്ങളെ കോരിയെടുത്ത് മത്സ്യബന്ധനം നടത്തുന്ന നിരോധിത മത്സ്യബന്ധന രീതിയാണ് കരവലി. ഇത്തരം മത്സ്യബന്ധനം മത്സ്യ സമ്പത്ത് കുറയാനിടയാക്കുമെന്ന് ചൂണ്ടി കാണിച്ച് പരമ്പരാഗത മത്സ്യതൊഴിലാളികൾ നൽകിയ പരാതിയെ തുടർന്ന് അഴീക്കോട് ഫഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം.എഫ്. പോളിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തീരക്കടലിൽ നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിയിലായത്.
ബോട്ട് ഉടമക്കെതിരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കേസെടുത്ത് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്‌തു. കൂടാതെ അനധികൃത മത്സ്യബന്ധനം നടത്തിയതിന് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. എഫ്ഇഒ അശ്വിൻ രാജ്, എഎഫ്ഇഒ സംന ഗോപൻ ,മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആൻ്റ് വിജിലൻസ് വിങ്ങ് ഓഫീസർമാരായ വി.എൻ. പ്രശാന്ത് കുമാർ, വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ, സീ റെസ്ക്യൂ ഗാർഡ്മാരായ അൻസാർ , പ്രസാദ്, സ്രാങ്ക് ദേവസ്സി, എഞ്ചിൻ ഡ്രൈവർ ആൻറണി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.