കൊച്ചി: പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്തു വയനാട് സ്വദേശികളിൽനിന്നു മൂന്ന് ലക്ഷം രൂപ തട്ടിയ കേസിൽ തൃശൂർ സ്വദേശിയെ തലപ്പുഴ പൊലീസ് പിടികൂടി. മണലൂർ കാരമുക്ക് കൊള്ളന്നൂർ വീട്ടിൽ സിബിൻ കെ വർഗീസി(33)നെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് ഇൻസ്പെക്ടർ എസ്എച്ച്ഒ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവേ വിദേശത്തായിരുന്ന പ്രതി തിരികെ നാട്ടിലെത്തി തിരിച്ചു പോകുമ്പോഴാണു പിടിയിലാകുന്നത്.
തലപ്പുഴ, പേര്യ സ്വദേശിയായ മധ്യവയസ്കന്റെയും ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2023 ഓഗസ്റ്റിലാണ് സംഭവം. ജോലി വാഗ്ദാനം ചെയ്ത് തലപ്പുഴ, പേര്യ സ്വദേശിയിൽനിന്ന് 2,50,622 രൂപയും ഇദ്ദേഹത്തിന്റെ സുഹൃത്തിൽനിന്ന് 50,000 രൂപയും പല തവണകളായി സിബിൻ.കെ.വർഗീസ് വാങ്ങിയെങ്കിലും ജോലി തരപ്പെടുത്തി കൊടുക്കുകയോ വാങ്ങിയ തുക തിരികെ നൽകുകയോ ചെയ്തില്ല എന്നായിരുന്നു പരാതി. തലപ്പുഴ സബ് ഇൻസ്പെക്ടർ എസ്.പി ഷിബു, അസി. സബ് ഇൻസ്പെക്ടർ ഷൈജു, സിവിൽ പൊലീസ് ഓഫിസറായ രാജേഷ് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നു.