അരിമ്പൂർ: അരിമ്പൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രിയുമായി സഹകരിച്ച് എല്ലാ മാസവും പഞ്ചായത്തിൽ പരിശോധന നടത്താനായി അൾട്രാ സൗണ്ട് സ്കാനിങ് സംവിധാനം അടക്കമുള്ള മെഡിക്കൽ കാരവൻ എത്തി തുടങ്ങിയിട്ട് 7 മാസം പിന്നിടുന്നു. അരിമ്പൂരിനെ ഡയാലിസിസ് രഹിത പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള ഈ മെഡിക്കൽ ചെക്കപ്പിന് ജനസ്വീകാര്യത ഏറി വരികയാണ്. മെഡിക്കൽ കാരവൻ ഗ്രാമത്തിന്റെ ഉൾപ്രദേശങ്ങളിലേക്കും കഴിഞ്ഞ ദിവസം മുതൽ എത്തി തുടങ്ങി. “വൃക്ക രോഗികൾ ഇല്ലാത്ത ഒരു ഗ്രാമം. ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലേക്ക് ആരും എത്തരുത്. അതിനു മുൻപേ രോഗം കണ്ടു പിടിച്ച് ചികിൽസിച്ച് പൂർണ ആരോഗ്യം കൈവരണം”.
ഡയാലിസിസ് രഹിത പഞ്ചായത്ത് എന്ന ആശയം മുൻ നിർത്തി പഞ്ചായത്തിന്റെ നേതൃത്വത്തിൽ അങ്ങനെയാണ് ആദ്യമായി ഒരു മെഡിക്കൽ കാരവൻ 7 മാസം മുൻപ് അരിമ്പൂരിലെത്തുന്നത്. ഈ വാഹനത്തിൽ അൾട്രാ സൗണ്ട് സ്കാനിംഗ് സൗജന്യമാണ്. വൃക്ക രോഗമുണ്ടെങ്കിൽ കണ്ടെത്താൻ ഇത് ഉപകരിക്കും. ഇത് വരെ 430 പേർ ഈ വാഹനത്തിൽ സ്കാനിങ് നടത്തി. 13 പേർക്ക് വൃക്ക രോഗം കണ്ടെത്തി ചികിത്സ തുടങ്ങാൻ ഇതിനാൽ സാധ്യമായി. ഇവിടുത്തെ പരിശോധനകൾക്ക് ശേഷം ഡയാലിസിസ് ആവശ്യമായി വരുന്നവർക്ക് സൗജന്യമായി ചെയ്തു കൊടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിൽ ഡയാലിസിസ് വേണ്ട അരിമ്പൂർ നിവാസികൾക്കും പഞ്ചായത്തുമായി ബന്ധപ്പെട്ടാൽ സൗജന്യ ഡയാലിസിസിന് വഴിയൊരുക്കും. അരിമ്പൂർ സെന്റർ വിട്ട് കാരവൻ കൂടുതൽ ഗ്രാമപ്രദേശങ്ങളിലേക്ക് ജനങ്ങളുടെ സൗകര്യാർത്ഥം എത്തിത്തുടങ്ങി. മാസത്തിൽ ഒരു പ്രാവശ്യമാണ് വാഹനം അരിമ്പൂരിലെത്തുന്നത്. ഇതോടൊപ്പം നേത്ര പരിശോധന, ദന്ത പരിശോധന തുടങ്ങിയവക്ക് ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരും ഉണ്ടാകും. പഞ്ചായത്തിലെ 34 അങ്കണവാടികളിലും ബ്ലഡ്. ഇ.സി.ജി. തുടങ്ങിയവ പരിശോധിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.