കൊടുങ്ങല്ലൂർ: തീരത്തോട് ചേർന്ന് അനധികൃത മത്സ്യബന്ധനം നടത്തി ചെറു മത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ട്രോളർ ബോട്ട് ഫിഷറീസ് – മറെറൻ എൻഫോഴ്സ്മെൻറ് സംഘം പിടികൂടി പിഴ ചുമത്തി. മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം വടക്കേകര കുഞ്ഞിതൈ സ്വദേശി അജി മാത്യുവിൻ്റെ ഉടമസ്ഥതയിലുളള ഇടയൻ എന്ന ബോട്ടാണ് പിടിച്ചെടുത്തത്. ബോട്ടിന് മത്സ്യബന്ധന പെർമിറ്റും ഉണ്ടായിരുന്നില്ല. ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത് 3 ലക്ഷം രൂപ ട്രഷറിയിൽ ഒടുക്കി.
ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബോട്ടിന് രണ്ടര ലക്ഷം രൂപ പിഴ ചുമത്തുകയും,ഫിഷിങ്ങ് പെർമിറ്റ് ഇനത്തിൽ 27515 രുപ ട്രഷറിയിൽ അടപ്പിക്കുകയും ചെയ്തു. ജില്ലയിലെ വിവിധ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻറുകളിലും തീര കടലിലും നടത്തിയ മിന്നൽ പരിശോധനക്കിടയിലാണ് ചെറു മത്സ്യങ്ങളുമായി ബോട്ട് പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത ബോട്ടിലുണ്ടായിരുന്ന ചെറു മത്സ്യങ്ങൾ ഫിഷറീസ് അധികൃതരുടെ സാന്നിധ്യത്തിൽ കടലിൽ ഉപേക്ഷിച്ചു. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം.എഫ്. പോളിൻ്റെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പട്രോളിങ്ങിൽ അസിസ്റ്റൻറ് രജിസ്ട്രാർ ഓഫ് ഫിഷറീസ് കിരൺ, എഎഫ്ഇഒ സംന ഗോപൻ, എഫ്.ഒ. സഹന ഡോൺ, മെക്കാനിക്ക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്സ്മെന്റ് വിജിലൻസ് വിങ്ങ് ഓഫീസർമാരായ വി.എൻ. പ്രശാന്ത് കുമാർ, വി.എം. ഷൈബു, ഇ.ആർ ഷിനിൽകുമാർ, സീ റെസ്ക്യൂ ഗാർഡുമാരായ പ്രസാദ്, ഫസൽ, സ്രാങ്ക് ദേവസ്യ എന്നിവരും പങ്കെടുത്തു.