തൃശൂർ: നാളെയാണ് തൃശൂർ പൂരം. പൂരത്തിന്റെ വിളംബരമറിയിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. നെയ്തല ക്കാവിലമ്മയുടെ എഴുന്നള്ളിപ്പോടെ തൃശൂർ പൂര ചടങ്ങുകൾക്ക് തുടക്കമായി. രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് പുറപ്പെട്ടത്. പാറമേക്കാവ് വഴി തേക്കിൻകാട്ടിലേക്ക് കയറിയ നെയ്തലക്കാവിലമ്മ മണികണ്ഠനാലിലെത്തി. അവിടെ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയിലാണ് ശ്രീമൂലസ്ഥാനത്ത് എത്തിയത്. പ്രദക്ഷിണ വഴിയിലൂടെ വടക്കുംനാഥനെ വലം വെച്ച് 12.15ഓടെ തെക്കേ ഗോപുരം തുറന്ന് പുറത്തിറങ്ങി. പുറത്ത് കാത്ത് നിന്നവർക്ക് നേരെ തുമ്പി ഉയർത്തി പൂര വിളംബരമറിയിച്ചു. വാതിൽ തുറന്ന് പുറത്തിറങ്ങിയ ശിവകുമാറിനെ പുഷ്പവൃഷ്ടിയോടെ വരവേറ്റു. ഇനിയുള്ള ഒന്നര നാൾ നാദ, മേള വർണ്ണ വിസ്മയങ്ങളുടെ വിസ്മയമായിരിക്കുന്നു. നാളെ പൂരത്തിനെത്തുന്ന 90 ആനകളുടെ ഫിറ്റ്നസ് പരിശോധന ഇന്ന് ഉച്ചതിരിഞ്ഞ് നടക്കും.