കൊടുങ്ങല്ലൂർ: ആസന്നമായ തെരഞ്ഞെടുപ്പിൽ രാജ്യത്തിനു വേണ്ടി വോട്ട് ചെയ്യണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി എറിയാട് നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കുക യായിരുന്നു പ്രിയങ്ക. കോപത്തെ സ്നേഹം കൊണ്ട് മറികടക്കാൻ ആണ് നമ്മെ ഈ രാജ്യം പഠിപ്പിച്ചത്.എന്നാൽ രാജ്യത്ത് ഇന്ന് നന്മയെക്കാൾ ബലാബലത്തിനാണ് പ്രാധാന്യം.ജനാഭിപ്രായത്തെ മറികടന്ന് പുതിയ നിയമങ്ങൾ നടപ്പാക്കുന്ന സർക്കാർ കർഷകരെ പീഡിപ്പിക്കുകയും എതിർ ശബ്ദങ്ങളെ വേട്ടയാടുകയും ചെയ്യുകയാണ്. മണിപ്പൂരിൽ ജനാധിപത്യം നിശ്ചലമാണിപ്പോൾ. ഭരണഘടനയെ വെറും കടലാസ് കഷണമായാണ് കേന്ദ്രസർക്കാർ കാണുന്നതെന്നും അവർ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ആരെ പ്രണയിക്കേണ്ടതെന്നും, വിവാഹം കഴിക്കേണ്ടതെന്നും പോലും സർക്കാർ നിശ്ചയിക്കുന്ന അവസ്ഥയാണുള്ളത്. സമൂഹത്തെ വിഭജിക്കുന്നതിനായാണ് പൗരത്വ നിയമം നടപ്പാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
16 ലക്ഷം കോടി രൂപ വരുന്ന വ്യവസായികളുടെ വായ്പ എഴുതിത്തള്ളുമ്പോൾ കർഷകർ കയ്യിൽ പണമില്ലാതെ വലയുകയാണ്. കമ്പനികളെ ഭീഷണിപ്പെടുത്തിയാണ് അവരിൽ നിന്ന് ഇലക്ട്രൽ ബോണ്ടുകൾ സർക്കാർ വാങ്ങുന്നത്. പ്രധാനമന്ത്രിയുടെ ഇഷ്ടാടാനുസരണം സംസ്ഥാന സർക്കാരുകളെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. ഇത്തവണത്തെത് വെറും ഒരു തിരഞ്ഞെടുപ്പ് അല്ലെന്നും രാജ്യത്തിന്റെ ആത്മാവിനെ വീണ്ടെടുക്കാനുള്ള പോരാട്ടമാണിതെന്നും പ്രിയങ്ക പറഞ്ഞു. യുഡിഎഫ് ചാലക്കുടി പാർലമെന്റ് കമ്മിറ്റി ചെയർമാൻ പി.ജെ. ജോയ് അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.എം. ഹസൻ, ടി.എൻ. പ്രതാപൻ എം.പി, പി.കെ. ഫിറോസ്, ജോസ് വള്ളൂർ, സി.എ. മുഹമ്മദ് റഷീദ്, സനീഷ് കുമാർജോസഫ്, അൻവർ സാദത്ത്, റോജി.എം.ജോൺ, എൽദോസ് കുന്നപ്പിള്ളി, ഷിബു മീരാൻ, മുജീബ് റഹ്മാൻ, എസ്.എ. സിദ്ധിഖ്, സി.എസ്. രവീന്ദ്രൻ, ടി.എം. നാസർ, പി.എം.എ ജബ്ബാർ, അഡ്വ.പി.എച്ച്. മഹേഷ്, കെ.എഫ്. ഡൊമിനിക്ക്, സി.സി. ബാബുരാജ്, സുനിൽ പി. മേനോൻ, പി.ബി. മൊയ്തു, പി.കെ. മുഹമ്മദ്, കെ.എം. ഷാനിർ എന്നിവർ സംസാരിച്ചു.