അന്തിക്കാട്: ഇത്തവണത്തെ കടുംകൃഷിയിൽ ഗണ്യമായ തോതിൽ ഉദ്പാദനം കുറഞ്ഞതോടെ വലിയ പ്രതിസന്ധിയിലകപ്പെട്ട് നെൽ കർഷകർ. ഒരു ഏക്കർ കൃഷിയിൽ നിന്ന് 3 ചാക്ക് പോലും നെല്ല് ലഭിക്കുന്നില്ല. ശരാശരി 35 ചാക്ക് നെല്ല് ലഭിച്ചിരുന്ന സ്ഥാനത്താണിത്. ലഭിച്ച നെല്ലിന് ഒട്ടും തൂക്കവുമില്ല. 3 % വരെ വില കുറച്ചാണ് കമ്പനിക്കാർ നെല്ല് എടുക്കുന്നത്. ചാഴൂർ കോവിലകം, അന്തിക്കാട്, പുറത്തൂർ, പുള്ള്, പള്ളിപ്പുറം പടവുകളിലെല്ലാം സ്ഥിതി ഇതാണ്. ജില്ലയിലെ മറ്റു പല പടവുകളിലും സ്ഥിതി വ്യത്യസ്ഥമല്ല. നെല്ലിനെക്കാൾ വരി നെല്ലും കൗട്ട പുല്ലുമാണ് പാടത്ത് വളർന്നത്. കൃഷി ഉദ്യോഗസ്ഥർ നിർദ്ദേശ്ശിച്ച പല വിധ മരുന്നുകൾ പ്രയോഗിച്ചിട്ടും രക്ഷയുണ്ടായില്ല. മുൻപൊരിക്കലും ഉണ്ടാകാത്ത ഈ പ്രതിഭാസത്തിന് കാരണമെന്താണെന്ന് കൃത്യമായി മനസ്സിലാക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.
ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തി പരിഹാരം കാണണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. കൊയ്ത്ത് കൂലിക്കുള്ള പണം പോലും ലഭിക്കില്ലെന്നതിനാൽ പലരും കൊയ്യുന്നില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. കൃഷി ഉദ്യോഗസ്ഥർ പാടത്ത് നേരിട്ടെത്തി കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ലെന്നും കൃഷിക്കാർക്ക് പരാതിയുണ്ട്. പരിഹാരമുണ്ടായില്ലെങ്കിൽ അടുത്ത തവണ കൃഷിയിറക്കില്ലെന്നാണ് പലരും പറയുന്നത്. ചാഴൂർ കോവിലകം പടവിൽ സി.സി. മുകുന്ദൻ എംഎൽഎ സന്ദർശിച്ചു. സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തി കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതുൾപ്പെടെയുള്ള പ്രശ്നപരിഹാരത്തിന് ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. മോഹൻദാസും എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.