തൃശൂർ: ശക്തന് ബസ് സ്റ്റാന്‍ഡിലെ മൊബൈല്‍ ഫോൺ കടയിൽ യുവാക്കളുടെ അതിക്രമം. ജീവനക്കാരനെ കത്തിയുപയോഗിച്ചe കുത്താന്‍ ശ്രമിച്ച യുവാക്കള്‍ കൗണ്ടറിന്റെ ഗ്ലാസും തല്ലിപ്പൊട്ടിച്ചു. ഇന്നലെ വൈകീട്ട് ഏഴരയോടെ ന്യൂ മൊബൈല്‍ വേള്‍ഡ് എന്ന കടയിലാണ് സംഭവം. ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ് കടയിലുണ്ടായിരുന്നത്. മൊബൈല്‍ ഫോണില്‍ ചാര്‍ജ് ചെയ്യണമെന്ന ആവശ്യവുമായി എത്തിയ രണ്ടുപേരാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജീവനക്കാരന് ഇവരുടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചു. 15 മിനുട്ടിനുശേഷം മടങ്ങിയെത്തിയ യുവാക്കള്‍ ഫോണ്‍ മടക്കി നല്കാന് ആവശ്യപ്പെട്ടു.
മറ്റൊരു ഫോണിന്റെ ഡിസ്പ്ലേ ഗ്ലാസ് ഒട്ടിക്കുന്ന തിരക്കിലായിരുന്ന ജീവനക്കാരന് അല്പസമയം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്ന് ഉടമയായ അനുരാഗ് പറഞ്ഞു. പുറത്തുനിന്ന് അസഭ്യവര്‍ഷം നടത്തിയ യുവാക്കള്‍ കൗണ്ടറിന്റെ ഗ്ലാസ് തല്ലിപ്പൊളിച്ചു. തുടര്‍ന്ന് കൗണ്ടറിനുള്ളില്‍ കടന്ന് ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്താനും ശ്രമിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് എത്തുന്നതിനു മുമ്പ് യുവാക്കള്‍ രക്ഷപ്പെട്ടെന്നും ഇവര്‍ മദ്യലഹരിയിലായിരുന്നെന്ന് സംശയിക്കുന്നതായും ഉടമ പറഞ്ഞു. ഏകദേശം ആറായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.