തൃശൂർ: തൃശ്ശൂരിൽ നടന്നത് ബിജെപി കോൺഗ്രസ് ഡീൽ എന്ന് റവന്യൂ മന്ത്രി കെ രാജൻ. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വോട്ടുകളിൽ നിന്ന് ഒരു ലക്ഷത്തിലധികം വോട്ടുകൾ ആണ് കാണാതെ പോയത് ആ വോട്ടുകൾ കൃത്യമായി ബിജെപിയിലേക്ക് എത്തുകയും ചെയ്തു. ഓരോ ബൂത്തുകളിലെയും വോട്ട് നില പരിശോധിക്കുമ്പോൾ അത് പ്രകടമാണ്. പല മണ്ഡലങ്ങളിലേയും 2019 ലേയും 2024 ലേയും വോട്ട് പരിശോധിച്ചാൽ 2019 ലെ വോട്ടിനേക്കാൾ കോൺഗ്രസിന് നഷ്ടപ്പെട്ട വോട്ടുകളുടെ കൃത്യം എണ്ണമാണ് ബിജെപിയുടെ ഭൂരിപക്ഷമായി 2024 ൽ വന്നിട്ടുള്ളത് എന്നത് പരാമർശ വിധേയമാണ്. സിറ്റിംഗ് എംപി ആയിരുന്ന ടി എൻ പ്രതാപനെ മാറ്റിനിർത്തി വടകരയിലെ എംപിയായിരുന്ന കെ മുരളീധരനെ തൃശൂരിൽ സ്ഥാനാർത്ഥിയാക്കിയത് ഈ ഡീലിന്റെ ഭാഗമാണോ എന്ന് കോൺഗ്രസ് വ്യക്തമാക്കണം. കേരളം ആകെ യുഡിഎഫ് തരംഗം ഉണ്ടായപ്പോൾ കെപിസിസിയുടെ മുൻ അധ്യക്ഷൻ കൂടിയായ യുഡിഎഫ് സ്ഥാനാർത്ഥി തൃശ്ശൂരിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് എങ്ങനെയെന്ന് കോൺഗ്രസ് നേതൃത്വം പരിശോധിക്കണം. യുഡിഎഫ് സ്ഥാനാർഥിയുടെ സഹോദരി പദ്മജാണുഗോപാൽ ബിജെപി കേന്ദ്ര കമ്മിറ്റി ഓഫീസിലെത്തി ബി ജെ പിയിൽ ചേർന്നതിനു ശേഷം തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞത് എന്നെ തോൽപ്പിച്ചതു പോലെ എന്റെ സഹോദരനെയും കോൺഗ്രസ് തോൽപ്പിക്കുമെന്നാണ്.
ആദ്യം മുതലേ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിൽ ഉണ്ടായ കുറവുകൾ ഈ ഡീലിന്റെ തെളിവുകളാണ്. ഒരു വരിയിലെ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും കെ.മുരളീധരനെ പോലെ പരിണിത പ്രഞ്ജനായ നേതാവിനെ കച്ചവടത്തിന്റെ ഇരയാക്കിയത് തികച്ചും അപമാനകരമാണ് വർഗീയതയ്ക്കു എതിരായും മതനിരപേക്ഷത ക്ക് അനുകൂലമായിട്ടുള്ള സമരം ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ശക്തമായി തുടരും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും ഏറ്റവും ആഴത്തിൽ പരിശോധിക്കുകയും ആവശ്യമായ സംഘടനാപരമായ ചർച്ചകൾ നടത്തുകയും ചെയ്യും. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി പ്രവർത്തിച്ച മുഴുവൻ പേരെയും സ്നേഹപൂർവ്വം അഭിവാദ്യം ചെയ്യുന്നതായും റവന്യൂ മന്ത്രി കെ.രാജൻ.