കൊടുങ്ങല്ലൂർ: എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കൊടുങ്ങല്ലൂർ ചാപ്പാറ അറക്കപ്പറമ്പിൽ അജിത് കുമാർ (24), കോട്ടപ്പുറം എടപ്പള്ളി വീട്ടിൽ മാലിക് (21) എന്നിവരെയാണ് ഒന്നര ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ റൂറൽ ജില്ലാ ഡൻസാഫ് ടീമും കൊടുങ്ങല്ലൂർ പോലിസും ചേർന്ന് പിടികൂടിയത്. പുല്ലൂറ്റ് കെകെടിഎം കോളേജ് ഗ്രൗണ്ട് പരിസരത്ത് നിന്നും ഇന്ന് വൈകീട്ടാണ് ഇവർ പിടിയിലായത്.
തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എൻ. മുരളീധരൻ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി, സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ എം. ശശിധരൻ, എസ്ഐ സജിനി, ഡാൻസാഫ് എസ്ഐ സി.ആർ. പ്രദീപ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ലിജു ഇയ്യാനി, എം.വി. മാനുവൽ, നിഷാന്ത് കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി ജി ഗോപകുമാർ, ഗിരീഷ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തീരദേശ മേഖലയിലെ വിദ്യാർത്ഥികളെ ലക്ഷ്യമാക്കിയാണ് പ്രതികൾ എറണാകുളത്ത് നിന്നും രാസ ലഹരി കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. എംഡിഎംഎ കൈ മാറുന്നതിന്നായി കാത്തു നിൽക്കുന്ന സമയത്താണ് പ്രതികൾ പോലിസിൻ്റെ പിടിയിലായത്. പ്രതികൾ രണ്ടുപേരും കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ റൗഡികളും നിരവധി ക്രിമിനൽ കേസുകളിലേ പ്രതികളുമാണ്.