ചാവക്കാട്: കുവൈറ്റ് ലേബര്‍ ക്യാമ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ചാവക്കാട് നഗരത്തിനോട് ചേർന്ന് കിടക്കുന്ന ഒരുമനയൂർ തെക്കൻ പാലയൂരിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നഗരം ഒഴുകിയെത്തി. അവസാനമായി ഒരു നോക്കു കാണാന്‍ വന്‍ ജനപ്രവാഹമാണ് ബിനോയ് തോമസിന്റെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. വൈകീട്ട് കുന്നംകുളം അടുപ്പൂട്ടി വി.നാഗല്‍ ഗാര്‍ഡന്‍ സെമിത്തേരിയില്‍ സംസ്‌കാരം നടന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഉച്ചയ്ക്ക് 2.15-ന് പാലയൂരിലെ വീട്ടിലെത്തിച്ചു. കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി കൊച്ചിയില്‍ നിന്ന് ആംബുലന്‍സിനെ അനുഗമിച്ചിരുന്നു. ബിനോയ് തോമസിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.എന്‍.കെ. അക്ബര്‍ എംഎല്‍എ, ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്,ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്,മുന്‍ എംപി ടി.എന്‍. പ്രതാപന്‍,ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ് കുമാര്‍, ഡിസിസി മുന്‍ പ്രസിഡന്റ് ജോസ് വള്ളൂര്‍ തുടങ്ങിയവര്‍ അന്ത്യമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.