ചാവക്കാട്: ഡിവൈഎഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ എസ്ഡിപിഐ പ്രവർത്തകന് 9 വർഷം കഠിന തടവും, 15000 രൂപ പിഴയും ശിക്ഷ എടക്കഴിയൂർ നാലാം കല്ല് കിഴക്കത്തറ ഷാഫി (30) എന്ന എസ്ഡിപിഐ പ്രവർത്തകനെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിൽ ആയി 9 കൊല്ലം കഠിന തടവിനും 15000/- രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.
03.10.2022 തീയതിയിൽ ഈ കേസിലെ ഒന്നും, മൂന്നും, പ്രതികളും എസ്ഡിപിഐ പ്രവർത്തകരുമായ ചാവക്കാട് എടക്കഴിയൂർ തൈപ്പറമ്പിൽ മുബിൻ (23), എടക്കഴിയൂർ നാലാം കല്ലിൽ താമസിക്കുന്ന പുളിക്ക വീട്ടിൽ നസീർ (26) എന്നിവരെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി 9 കൊല്ലം തടവും 30,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചിരുന്നു, ആ സമയം രണ്ടാം പ്രതിയായ ഷാഫി ഒളിവിലായിരുന്നു. 2018 ഏപ്രിൽ 26നായിരുന്നു കേസിനാസ്പദമായ സംഭവം. ഡിവൈഎഫ്ഐ പ്രവർത്തകരായ എടക്കഴിയൂർ നാലാംകല്ലിൽ കറുപ്പം 18 വയസ്സുള്ള ബിലാലും, പണിച്ചാംകുളങ്ങര 23 വയസ്സുള്ള സാദിഖ്, നാലാംകല്ലിൽ തന്നെയുള്ള മനയത്ത് 21 വയസ്സുള്ള നഹാസ് എന്നിവർ ഒന്നിച്ച് ചാലിൽ കരീം എന്നയാളുടെ പറമ്പിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന സമയം ഒന്നാം പ്രതിയായ മുബിൻ, രണ്ടാംപ്രതി ഷാഫി, മൂന്നാം പ്രതി നസീർ എന്നിവർ വാളും ഇരുമ്പ് പൈപ്പുമായി ബൈക്കിൽ വന്ന് ബിലാലിനെ വെട്ടുകയും അടിക്കുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്. ഒന്നാം പ്രതി മുബിൻ പുന്ന നൗഷാദ് കൊലപാതക കേസിലെ ഒന്നാം പ്രതിയാണ്. പിഴ സംഖ്യ മുഴുവൻ പരിക്ക് പറ്റിയ ബിലാലിന് നൽകാൻ വിധിയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. പ്രതിയെ ജയിലിലേയ്ക്ക് കൊണ്ടുപോയി. വിചാരണ വേളയിൽ 23 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു