തൃശ്ശൂർ: തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട: എയർഗണ്ണും കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട. പ്രതികളിൽ നിന്നും എയർ ഗണ്ണും കണ്ടെത്തി. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ ചെമ്പൂത്ര കോഫി ഹൗസിനു മുന്നിൽ കാറിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.
30 ഗ്രാം കഞ്ചാവ്, എയർ പിസ്റ്റൽ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന ക്രഷർ, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പർ, കേരളത്തിൽ നിരോധിച്ച ഇലക്ട്രോണിക് സിഗരറ്റ് എന്നിവയാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാറിൽ ഉണ്ടായിരുന്ന നാലു യുവാക്കളെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ മാണിക്യത്തൊടി സ്വദേശി ആകർഷ്, പാവറട്ടി ഇടിയഞ്ചിറ സ്വദേശി റംഷിക്ക്, ഗുരുവായൂർ സ്വദേശി ഫാസിൽ, കൊല്ലം സ്വദേശി ആദർശ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും കാർ മാർഗ്ഗം കഞ്ചാവും എംഡിഎമ്മും കടത്തുന്നുണ്ട് എന്ന രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടയിലാണ് ചെമ്പൂത്ര കോഫി ഹൗസിനു മുൻപിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന KL 07 CT 4849 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ടത്. തുടർന്ന് കോഫി ഹൗസിൽ ഭക്ഷണം കഴിച്ചിരിക്കുകയായിരുന്ന നാലു പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ വർക്ക്ഷോപ്പ് ജീവനക്കാരെ വിളിച്ചു വരുത്തി കാറിൻറെ പാർട്സുകൾ അഴിച്ചുമാറ്റി നടത്തിയ തിരച്ചിലിലാണ് കഞ്ചാവും തോക്കും കണ്ടെത്തിയത്. എംഡിഎംഎ ഉപയോഗിച്ചതായി പ്രതികൾ പോലീസിനോട് സമ്മതിച്ചു.