കൊടുങ്ങല്ലൂർ: എഞ്ചിൻനിലച്ച് കടലിൽ കുടുങ്ങിയ മത്സ്യ ബന്ധന വള്ളത്തിലെ അമ്പത് തൊഴിലാളികളെ ഫിഷറീസ് റെസ്ക്യുബോട്ട് രക്ഷപ്പെടുത്തി. അഴീക്കോട് ഫിഷ് ലാൻറിങ്ങ് സെൻ്ററിൽ നിന്നും ഇന്ന് പുലർച്ചെ മത്സ്യബന്ധനത്തിന് പോയ ശ്രീ വരുണൻ എന്ന ഇൻബോഡ് വള്ളമാണ് അപകടത്തിൽപ്പെട്ടത്. കരയിൽ നിന്നും അഞ്ച് നോട്ടിക്കൽ മൈൽ അകലെ കാര കടപ്പുറത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു സംഭവം. ശക്തമായ കാറ്റിനെയും മഴയെയും അതിജീവിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇന്ന് രാവിലെ 8 മണിയോടുകൂടിയാണ് അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സഹായാഭ്യർത്ഥന ലഭിച്ചത്. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ എം.എഫ്. പോളിൻ്റെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെൻറ് ആൻ്റ് വിജിലൻസ് വിങ് ഓഫീസർമാരായ വി.എം. ഷൈബു, വി.എൻ.പ്രശാന്ത്കുമാർ, ഇ.ആർ. ഷിനിൽകുമാർ, റസ്‌ക്യൂ ഗാര്‍ഡ്മാരായ, പ്രമോദ്, റെഫീക്ക് ബോട്ട് സ്രാങ്ക് ദേവസ്സി എന്നിവർ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.