പുന്നയൂർക്കുളം: ഓട്ടോറിക്ഷയിൽ കൊണ്ടുനടന്ന് കടകളിൽ പലഹാരങ്ങൾ വില്പനയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കച്ചവടം നടത്തിവന്ന 5 പേർ വടക്കേക്കാട് പൊലീസ് പിടിയിൽ. നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നത് തടയുന്നതിനുവേണ്ടി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ആണ് 200 ഓളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി അഞ്ചു പേരെ അറസ്റ്റു ചെയ്തത്. ഓട്ടോയിൽ പലഹാരക്കച്ചവടം നടത്തിവന്ന കണ്ണംകോട്ടുമടത്തിൽ വീട്ടിൽ പൊന്നു മകൻ ഷിജു(40) ആണ് ഇതിലെ മുഖ്യ കണ്ണി. ഷിജുവിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഏറെക്കാലമായി വടക്കേക്കാടും, പരിസരപ്രദേശത്തും പുകയില ഉത്പന്നങ്ങൾ സ്കൂട്ടറിലും, കാറിലുമായി കച്ചവടം നടത്തിയിരുന്ന ചിറമങ്ങാട് തെക്കേ പുന്നയൂർ കരിയത്ത് വീട്ടിൽ മോഹനൻ മകൻ ഷിജിൽ(39),വടക്കേക്കാട് കണ്ടാണത്ത് വീട്ടിൽ മൊയ്തീൻ മകൻ ഷറഫുദ്ദീൻ(44), തെക്കേ പുന്നയൂർ തട്ടത്തായിൽ വീട്ടിൽ അബ്ദുള്ളക്കുട്ടി മകൻ ഹസൻ(50), വടക്കേക്കാട് അഞ്ഞൂർ മരോത്തി വീട്ടിൽ വർഗീസ് മകൻ ജോഷി(53)എന്നിവരെ വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തത്.
പുകയില കടത്താനുപയോഗിച്ച ഓട്ടോ കസ്റ്റഡിയിൽ എടുത്തു. വടക്കേക്കാട് എസ്എച്ച്ഒ ആർ.ബിനുവിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്ഐമാരായ കെ.ബി. ജലീൽ, പി.എ. സുധീർ, സിപിഒമാരായ നിബു, വിപിൻ, ഷിഹാബ്, ബിനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പുകയില ഉത്പന്നങ്ങൾ കച്ചവടം നടത്താൻ ശ്രമിച്ചതിനെതിരെ കഴിഞ്ഞ മാസം വടക്കേക്കാട് പോലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. നിരോധിത പുകയില ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ലഹരി വസ്തുകൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും വടക്കേക്കാട് എസ്എച്ച്ഒ അറിയിച്ചു.