തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രം ഉച്ചയ്ക്ക് 1 മുതൽ 6 വരെ തുറന്ന് പ്രവർത്തിക്കണമെന്നിരിക്കെ സ്ഥിരമായി വൈകീട്ട് 4 ന് ഡോക്ടരും ജീവനക്കാരും അടച്ചു പൂട്ടി പോകുന്നതാണ് പതിവ്. നാലിനു ശേഷം വരുന്ന രോഗികൾക്ക് ഡോക്ടറെ കാണനോ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിക്കാനോ സാധിക്കാറില്ല. ഇവർ സ്വകാര്യ ക്ലിനിക്കുകളിൽ പണം നൽകി ചികിത്സ നേടുകയാണ് പതിവ്. കുടുംബാരോഗ്യം ആറു വരെ പ്രവർത്തിക്കണമെന്ന സർക്കാർ ഉത്തരവ് നില നിൽക്കുമ്പോൾ ഇവ കാറ്റിൽ പറത്തി ജീവനക്കാർക്കെതിരെ കോൺഗ്രസ് ജന പ്രതിനിധികൾ പഞ്ചായത്ത് ഭരണാസമിതി യോഗത്തിൽ പലവട്ടം പരാതി ഉന്നയിച്ചിരുന്നു. എന്നാൽ പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർ തയ്യാറായില്ല. തുടർന്നാണ് വ്യാഴാഴ്ച കുടുംബാരോഗ്യ കേന്ദ്രം അടച്ചു പൂട്ടുന്ന നേരത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. സമരം മണിക്കൂറുകൾ നീണ്ടപ്പോൾ മെഡിക്കൽ ഓഫീസറും ഡിഎംഒയും സമരക്കാരുമായി സംസാരിക്കുകയും ഇനി മുതൽ 6 വരെ ഡോക്ടറുടെ സേവനത്തോടു കൂടി കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുമെന്ന് സമർക്കാർക്ക് ഉറപ്പ് നൽകുകയും ചെയ്തു.
തുടർന്ന് കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ അനിൽ പുളിക്കൽ, നൗഷാദ് ആറ്റുപറമ്പത്ത്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവഹികളായ പി.കെ. നന്ദനൻ, ടി. ഷൈൻ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബിന്ദു പ്രദീപ്, കെ.ആർ. ദാസൻ, മധു അന്തിക്കാട്ട്, രഹന ബിനീഷ്, റാനിഷ് കെ. രാമൻ, യു.കെ. കുട്ടൻ, അബു പി.കെ. കൃഷ്ണകുമാർ എന്നിവർ കുത്തിയിരിപ്പ് സമരത്തിന് നേതൃത്വം നൽകി.