തൃശൂർ: ബിജെപി ജില്ലാ പ്രസിഡൻറ് കെ കെ അനീഷ് കുമാറിനെതിരെ കള്ള കേസെടുത്ത് ഗുണ്ടാ ലിസ്റ്റിൽ പെടുത്തിയ ഈസ്റ്റ് പോലീസ് നടപടി സിപിഎം ബിജെപിയെ ഭയക്കുന്നതിനാലാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ് പറഞ്ഞു. അനീഷ് കുമാറിനെതിരെ കള്ള കേസെടുത്തതിൽ പ്രതിഷേധിച്ച് തൃശ്ശൂർ ഡിഐജി ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ ജയം അംഗീകരിക്കുവാൻ സിപിഎമ്മിന് ആയിട്ടില്ല എന്നും രമേഷ് കൂട്ടിച്ചേർത്തു. ലോകസഭ തെരഞ്ഞെടുപ്പ് തുടക്കം മാത്രമാണ് എന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും തൃശ്ശൂർ ജില്ലയിൽ ബിജെപി വലിയ വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരുവന്നൂർ കേസിൽ പാവപ്പെട്ട നിക്ഷേപകരുടെ പണമഹരിച്ചതിന് സിപിഎം ജില്ലാ സെക്രട്ടറി അടക്കം നിരവധി നേതാക്കൾ വൈകാതെ ജയിലിൽ പോകുമെന്നും പോലീസ് കള്ളക്കേസ് ചുമത്തിയ അനീഷ് കുമാർ ആ സമയവും ശക്തമായി രാഷ്ട്രീയപ്രവർത്തനവും നടത്തുമെന്നും രമേഷ് പറഞ്ഞു. സിപിഎം പ്രേരണ മൂലമാണ് കള്ളക്കേസ് ചുമത്തിയത് എങ്കിൽ തൃശ്ശൂരിലെ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ തുറന്നു പറയണമെന്നും അപ്പോൾ പിന്നെ ഈ വിഷയം സിപിഎമ്മും ബിജെപിയും തമ്മിൽ ആകുമെന്നും രമേഷ് പറഞ്ഞു. അനീഷ് കുമാറിനെതിരെ എടുത്ത കള്ളക്കേസ് പിൻവലിച്ച് അത്തരം നടപടിക്ക് മുതിർന്ന പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും രമേഷ് പറഞ്ഞു. ബിജെപി നേതാക്കളായ അഡ്വ. കെ.ആർ. ഹരി, നിവേദിത സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു. മാർച്ചിൽ പങ്കെടുത്ത മുന്നൂറോളം പ്രവർത്തകർ ഡിഐജി ഓഫീസിന് മുൻപിൽ മാർച്ച് തടഞ്ഞ ശേഷം ബാരിക്കേഡുകൾ മറച്ചിടാൻ ശ്രമം നടത്തി. പോലീസിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. മൂന്ന് തവണ പ്രവർത്തകർക്കെതിരെ ജലപീരങ്കി പോലീസ് പ്രയോഗിച്ചു.