വാടാനപ്പള്ളി: പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരിൽ പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്‌ത് പ്രവാസികളിൽ നിന്നും നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചു എന്നാണ് പരാതി. കഴിഞ്ഞ ഫെബ്രുവരി മുതൽ മുതലുമില്ല പലിശയുമില്ല എന്നതാണ് അവസ്ഥ. ഒരുലക്ഷം മുതൽ മുപ്പത്തിയഞ്ച് ലക്ഷം വരെ നഷ്‌ടപ്പെട്ടവരുണ്ട്. കമ്പനിയുടെ ഓഫീസുകൾ പൂട്ടിയതോടെ പെരുവഴിയിലായ അവസ്ഥയിലാണ് നിക്ഷേപകർ. നൂറുപേരിൽ നിന്നായി പത്തു കോടിയാണ് തട്ടിപ്പ് നടത്തിയത്. പൊലീസിൽ പരാതി നൽകിയിട്ടും കമ്പനി ഉടമകളെ പൊലീസ് സംരക്ഷിക്കുകയാണെന്നും നിക്ഷേപകർ പരാതി പറയുന്നു. വാടാനപ്പള്ളി ഏങ്ങണ്ടിയൂർ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവർത്തിക്കുന്നത്. പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരിൽ വിവിധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ചിട്ടി, നിക്ഷേപം സ്വീകരിക്കൽ, ട്രാവൽ ആന്റ് ടൂർ കമ്പനി എന്നീ സ്ഥാപനങ്ങൾ 2005 മുതൽ പ്രവർത്തിച്ചു വരുന്നുണ്ട്.
2017 മുതലാണ് പ്രവാസികളെ കേന്ദ്രീകരിച്ച് നിക്ഷേപം സ്വീകരിച്ച് തുടങ്ങിയത്. ഒരു ലക്ഷം മുതൽ മുപ്പത്തിയഞ്ച് ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട് ഇക്കൂട്ടത്തിൽ. പണം ലഭിക്കാത്ത 98 നിക്ഷേപകരാണ് ഇപ്പോൾ പ്രത്യക്ഷ സമരത്തിലുള്ളത്. പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നിക്ഷേപകർ പരാതിപ്പെടുന്നു.