ചാലക്കുടി: 17 കിലോ കഞ്ചാവുമായി പ്രദേശത്തെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വില്പനയ്ക്കായി എത്തിച്ച 17 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരൻ ചാലക്കുടിയിൽ പിടിയിലായി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് കാശി ഷാഹാ സ്വദേശി അജിബുർ ഷെയ്ഖാനെയാണ് ചാലക്കുടി പോലീസ് അറസ്റ്റു ചെയ്തത്. വിശാഖപട്ടണത്തു നിന്ന് ട്രെയിൻ മാർഗ്ഗം ചാലക്കുടിയിലേക്ക് കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ചാലക്കുടി പോലീസും, ജില്ലാ ലഹരി വിരുദ്ധ സേനയും, ചാലക്കുടി സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ചാണ് ഇയാൾ പിടിയിലായത്.
ഇയാളിൽ നിന്ന് രണ്ട് ബാഗുകളിൽ എട്ട് പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ഭദ്രമായി സൂക്ഷിച്ചിരുന്ന പതിനേഴ് കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. പിടിയിലായ യുവാവ് മുൻപ് അങ്കമാലി ഭാഗത്തെ കറി മസാല നിർമ്മാണ കേന്ദ്രത്തിൽ ജോലി ചെയ്യുകയായിരുന്നു. തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഇയാൾ ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി ആവശ്യക്കാർക്ക് എത്തിക്കുന്ന കണ്ണിയായി പ്രവർത്തിച്ചു വരികയായിരുന്നു.