ഇരിഞ്ഞാലക്കുട: പ്രായപൂർത്തി യാകാത്ത 9 വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ 44 ക്കാരനെ 10 വർഷം തടവിനും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട്” ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവിജ സേതുമോഹൻ വിധി പ്രസ്താവിച്ചു. 2019 നവംബർ മാസത്തിലെ ഞായറാഴ്ച്ചയാണ് കേസ്സിനാസ്‌പദമായ സംഭവം ഉണ്ടായത് എന്നാരോപിച്ച്’ ചാലക്കുടി പോലീസ് ചാർജ്ജ് ചെയ് കേസ്സിൽ പ്രതിയായ കോടശ്ശേരി സ്വദേശി സുകുമാരനെയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളേയും 18 രേഖകളും പ്രതിഭാഗത്തു നിന്നും 2 സാക്ഷികളേയും ഒരു രേഖയും തെളിവുകളായി ഹാജരാക്കിയിരുന്നു. ചാലക്കുടി പോലീസ് സബ്ബ് ഇൻസ്പെക്‌ടർ ആയിരുന്ന ബി. കെ. അരുൺ രജിസ്റ്റർ ചെയ്തത് ആദ്യാന്വേഷണം നടത്തിയ കേസ്സിൽ തൃശ്ശൂർ റൂറൽ വനിത പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്‌ടർമാരായിരുന്ന പി. ആർ. ഉഷ, സന്ധ്യദേവി പി. എം. എന്നിവർ ആണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസറും ലെയ്‌സൺ ഓഫീസറുമായ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പോക്സോ നിയമത്തിൻ്റെ 9(m) r/w 10 പ്രകാരം 5വർഷം തടവും 25,000/ രൂപ പിഴയും കൂടാതെ, 9(n) r/w 10 പ്രകാരം 5വർഷം തടവും 25,000/- രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 6 മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാൽ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും ഉത്തരവിലുണ്ട്.