തൃപ്രയാർ: വലപ്പാട് മണപ്പുറം ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഇരുപതു കോടി രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ധന്യ മോഹനെ കൊടുങ്ങല്ലൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വലപ്പാട് പൊലീസ് സ്റ്റേഷനില്‍ രാവിലെ എത്തിച്ച് ചോദ്യംചെയ്തു. തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. വൈകുന്നേര ത്തോടെയാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും നീക്കമുണ്ട്. ധന്യയുടേയും കുടുംബാംഗങ്ങളുടേയും പേരിലുള്ള എട്ട് അക്കൗണ്ടുകളില്‍ എണ്ണായിരം സാമ്പത്തിക ഇടപാടുകള്‍ നടന്നതായും കണ്ടെത്തിയത്. മണപ്പുറം ഫിനാന്‍സിന്റെ കീഴിലെ കോംപ്‌ടെക് ആന്‍ഡ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡില്‍ കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു കൊല്ലം സ്വദേശി ധന്യാ മോഹന്‍.
2019 മുതല്‍ നടത്തിവന്ന തട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇരുപത് കോടിയോളം രൂപ തട്ടിയെടുത്ത ധന്യയുടെ കള്ളക്കളി പുറത്തായത് കഴിഞ്ഞ ആഴ്ച ലോകം നേരിട്ട മൈക്രോസോഫ്റ്റ് ഗ്ലോബല്‍ ഔട്ടേജിലൂടെയാണെന്നാണു സൂചന. ധന്യ മോഹന്‍ സ്ഥാപനത്തിന്റെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ ആപ്പിന്റെ നിര്‍മ്മാണത്തില്‍ നിര്‍ണായക പങ്കാളിയായിരുന്നു. ബി ടെക് പഠനത്തിന് ശേഷം സ്വന്തമായൊരു മൊബൈല്‍ ആപ്പ് നിര്‍മിച്ച ധന്യ മണപ്പുറത്ത് ജീവനക്കാരിയായി എത്തുകയായിരുന്നു. ജോലി ചെയ്യുന്ന കാലയളവില്‍ വിശ്വസ്തയായിരുന്ന ധന്യ തന്റെ കോഡിംഗ് മികവാണ് തട്ടിപ്പിന് ഉപയോഗിച്ചത്. ആപ്പിന്റെ ബാക്ക് എന്‍ഡ് നന്നായറിയാവുന്ന ധന്യ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്നും തന്റെ പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കും പിതാവിന്റെയും സഹോദരന്റെയും അക്കൗണ്ടുകളി ലേക്കുമായിരുന്നു പണം ട്രാന്‍സ്ഫര്‍ ചെയ്തിരുന്നത്. ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണിന്റെ പലിശയിനത്തില്‍ വക മാറ്റിയായിരുന്നു ധന്യ തട്ടിപ്പ് മറച്ചു പിടിച്ചിരുന്നത്. സോഫ്റ്റ വെയര്‍ ബാക്ക് എന്‍ഡിലൂടെ കൃത്യമായ സമയങ്ങളില്‍ തട്ടിപ്പ് മറക്കാനുള്ള നീക്കങ്ങള്‍ക്ക് തടസ്സമായത് ലോകമാകെ നേരിട്ട മൈക്രോസോഫ്റ്റ് ഗ്ലോബല്‍ ഔട്ടേജിലൂടെ കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ്. ഈ സാഹചര്യത്തില്‍ ധാന്യക്ക് തന്റെ തട്ടിപ്പ് മറക്കാന്‍ ആവശ്യമായ നീക്കം നടത്താനായില്ല. അതേസമയം അക്കൗണ്ടില്‍ കണക്കുകള്‍ ടാലിയാകാതെ വന്നത് സ്ഥാപനത്തിന്റെ ശ്രദ്ധയില്‍ പെടുകയും ചെയ്തു. ഈ പ്രശ്‌നം പരിഹരിക്കാന്‍ സ്ഥാപനം ഏല്പിച്ചതും ധന്യയെ തന്നെയായിരുന്നു. തട്ടിപ്പ് പിടിക്കപ്പെടും എന്നറിഞ്ഞതോടെ ധന്യ ഉടന്‍ ഒളിവില്‍ പോകുക യായിരുന്നു. ധാന്യയുടെ അസാധാരണ നടപടിയില്‍ കമ്പനിക്ക് സംശയം തോന്നി ധന്യയുടെ ഇടപാടുകള്‍ പരിശോധിച്ചതോടെയാണ് തട്ടിപ്പ് വ്യക്തമായത്. കമ്പനിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ധന്യ വെള്ളിയാഴ്ച രാത്രി കൊല്ലത്ത് ഈസ്റ്റ് പൊലീസിന് മുന്നില്‍ ഹാജരായി കീഴടങ്ങുകയായിരുന്നു. പിന്നീട് തൃശ്ശൂരില്‍ എത്തിച്ച പ്രതിയെ വലപ്പാട് സ്റ്റേഷനില്‍ എത്തിച്ചാണ് ചോദ്യം ചെയ്തത്. തൃശൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മ്മ, കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി കെ രാജു, വലപ്പാട് പൊലീസ് ഇന്‍സ്പെക്ടര്‍ എം കെ രമേശ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പ്രതി ധന്യ തട്ടിയെടുത്ത പണം ആഡംബര ജീവിതത്തിനും വസ്തുവകകള്‍ വാങ്ങുന്നതിനുമാണ് ഉപയോഗിച്ചത് എന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. റമ്മി കളിയിലും ഇവർ പണം ചെലവഴിച്ചതായും കണ്ടെത്തിയിരുന്നു.
അതേസമയം കുറ്റം ചെയ്തിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ബാഗ് മുഴുവന്‍ കാശാണെന്നും നിങ്ങള്‍ വന്ന് എടുത്തോളൂ എന്നുമാണ് മറുപടി നല്‍കിയത്. അഞ്ച് സെന്റ് സ്ഥലം ചന്ദ്രനില്‍ വാങ്ങിച്ചിട്ടുണ്ടെന്നും ധന്യ പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയതായും സംശയമുണ്ട്. അക്കൗണ്ടുകളിലുള്ള പണവും സ്വത്തുക്കളും മരവിപ്പിക്കാന്‍ നടപടി തുടങ്ങി. തട്ടിയെടുത്ത പണമുപയോഗിച്ച് ബന്ധുക്കളുടെയും സ്വന്തം പേരിലുമായി വീടും, ഭൂമിയടക്കമുള്ള സ്വത്തുവകകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2019 മുതലാണ് തട്ടിപ്പ് നടത്തിയിരുന്നത്.