കാഞ്ഞാണി: പെരുമ്പുഴ പാടത്തെ വെള്ളം മണലൂർ താഴം പടവിലൂടെ ഒഴുക്കി വിടുന്നതുമായുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. മണലൂർ നിവാസികളും അരിമ്പൂർ – അന്തിക്കാട് മേഖലയിൽ നിന്നെത്തിയവരുമാണ് തമ്മിലടിച്ചത്. ആർക്കും പരിക്കില്ല. ജില്ലാ അസി. കളക്ടർ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതിനിടെയാണ് ചിലർ പ്രകോപനപരമായി പെരുമാറിയത്. പിന്നീട് നടന്ന ചർച്ചയിൽ എല്ലാ സ്ലൂയിസുകളും തുറന്ന് വിട്ട് പാടശേഖരങ്ങളിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കാൻ നടപടിയായി. മണലൂർ താഴം പടവിൽ മറ്റു പടവിലുള്ളതിനേക്കാൾ താരതമ്യേന വെള്ളം കുറവാണ്. പ്രധാന കനാലിലെ ഒരു സ്ലൂയിസ് മാത്രമാണ് തുറന്ന് കിടന്നിരുന്നത്. മറ്റു രണ്ടു സ്ലൂയിസുകൾ കൂടി തുറന്ന് അരിമ്പൂർ മേഖലയിൽ നിന്നുള്ള വെള്ളം മണലൂർ പടവ് വഴി ഏനാമാവ് റെഗുലേറ്റിൽ എത്തിച്ച് കടലിലേക്ക് ഒഴുക്കി വിടണമെന്ന് ആവശ്യപ്പെട്ടാണ് അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പാടത്ത് എത്തിയത്. പെരുമ്പുഴ രണ്ടാം പാലത്തിലെ പാലക്കഴയും കൂടുതൽ തുറന്ന് വെള്ളം ഒഴുക്കി വിടണമെന്ന് ആവശ്യപ്പെട്ട് അന്തിക്കാട്, ചാഴൂർ പഞ്ചായത്തിൽ നിന്നുള്ള ജനപ്രതിനിധികളും നാട്ടുകാരുമെത്തി.
പ്രശ്ന പരിഹാരത്തിനായിഏനാമാവിലെ കുളവാഴകൾ നീക്കുകയാണ് വേണ്ടതെന്നും മണലൂരിൽ സ്ലൂയിസ് തുറന്നാൽ വെള്ളം ഒഴുകിയെത്തി തങ്ങളുടെ പ്രദേശത്തെ കുടുംബങ്ങളെ ബാധിക്കുമെന്നാണ് മണലൂരിലെ കർഷകരും സംഘടിച്ചെത്തിയവരും ഉന്നയിച്ചത്. മഴക്കാലമായാൽ എല്ലാ പാടശേഖരങ്ങളിലും സ്ലൂയിസുകൾ അടച്ചിട്ടത് തുറന്നിടണമെന്ന കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും മണലൂർ പടവിലെ ഏതാനും കർഷകരും മറ്റു ചില വ്യക്തികളും ചേർന്ന് സ്വാർത്ഥ താൽപര്യ താൽപ്പര്യങ്ങളുടെ പേരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് മറുപക്ഷവും വാദിച്ചു. അന്തിക്കാട് മേഖലയിൽ പാടശേഖരത്തിനോട് ചേർന്ന് കിടക്കുന്ന വീടുകളിൽ കഴിഞ്ഞ ദിവസം വെള്ളം കയറിയതിനെ തുടർന്ന് ഫയർഫോഴ്സ് അടക്കം എത്തിയാണ് ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. മണലൂർ പഞ്ചായത്ത് ഹാളിൽ അസി. കളക്ടറും മണലൂർ, അരിമ്പൂർ, ചാഴൂർ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻമാരും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, അന്തിക്കാട് എസ്ഐ, മറ്റു ജനപ്രതിനിധികൾ എന്നിവരടക്കം അടിയന്തിര യോഗം ചേർന്നു. അടച്ചു വച്ച സ്ലൂയിസുകൾ അടിയന്തിരമായി തുറക്കണമെന്ന് ഭൂരിപക്ഷം ആവശ്യപ്പെട്ടതിനെ തുടർന്ന് പാടശേഖരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സ്ലൂയിസുകൾ എല്ലാം തന്നെ തുറന്നിടുവാൻ തീരുമാനിച്ചു. അതോടൊപ്പം ഏനാമാവിൽ ഹൈ ലെവൽ കനാൽ എത്തിച്ചേരുന്ന ഭാഗത്തുള്ള കുളവാഴകളും നിക്കം ചെയ്യണമെന്ന് ആവശ്യവും തീരുമാനമായി. ഉച്ചയോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പ്രധാന ചാലിലെ സ്ലൂയിസുകൾ തുറന്നു വെള്ളം ഒഴുക്കി വിട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.