കൊടുങ്ങല്ലൂർ: കോട്ടപ്പുറം മേഖലയിൽ മോഷണം വ്യാപകമാകുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടയിൽ നിരവധി വീടുകളിലും സ്ഥാപനങ്ങളിലുമാണ് മോഷണം അരങ്ങേറിയത്. ഇക്കഴിഞ്ഞ ദിവസം ബിഷപ്പ് ഹൗസ് റോഡിൽ രണ്ട് വീടുകളിൽ മോഷണം നടന്നു. പരാരത്ത് പറമ്പിൽ സന്ദീപ്,കോണത്ത് മൈക്കിൾ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. സന്ദീപിൻ്റെ വീടിൻ്റെ അടുക്കള വാതിൽ പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് വെള്ളി ആഭരണങ്ങൾ കവർന്നു.
സന്ദീപും കുടുംബവും വീട്ടിലില്ലാത്ത സമയത്തായിരുന്നു കവർച്ച. മൈക്കിളിൻ്റെ വീടിൻ്റെ മുൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. വീട്ടിലെ അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിലാണ്. ഇവിടെ നിന്നും വിലപ്പെട്ട വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ല. മൈക്കിളും കുടുംബവും ദുബായിലാണ് താമസം. മൈക്കിളിൻ്റെ മരുമകൻ ഷിജോ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കോട്ടപ്പുറം മേഖലയിലെ ജനങ്ങളുടെ ആശങ്ക അകറ്റാൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് വാർഡ് കൗൺസിലർ വി.എം ജോണി ആവശ്യപ്പെട്ടു.