കാഞ്ഞാണി: ചാഴൂരിൽ നിന്ന് താന്ന്യം, അന്തിക്കാട്, മണലൂർ പഞ്ചായത്തുകളിലൂടെയുള്ള ഹൈലെവൽ കനാലിലൂടെ വരുന്ന മുഴുവൻ വെള്ളവും എത്തുന്ന മണലൂർ വഞ്ചിക്കടവിൽ ഒഴുക്ക് തടസ്സപ്പെടുത്തി നിറഞ്ഞു കിടക്കുന്ന കുളവാഴച്ചണ്ടി ഇന്നലെ മുതൽ യന്ത്രം ഉപയോഗിച്ചു നീക്കിത്തുടങ്ങി.
ഒഴുക്കു തടസ്സപ്പെടുത്തി മരങ്ങൾ കിടക്കുന്നുണ്ടെന്നു കർഷകർ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് നിന്ന് ഇന്നലെ വലിയ തെങ്ങിൻ തടി എടുത്ത് മാറ്റി. ഇവിടെ ഇനിയും മരങ്ങൾ കിടക്കുന്നുണ്ടെന്നു പറയുന്നു. തിങ്കളാഴ്ച മുതൽ ചണ്ടി നീക്കാൻ ശ്രമം നടന്നുവെങ്കിലും യന്ത്രത്തിനു ഡീസലടിക്കാനുള്ള തുക കിട്ടാത്തതിനാൽ തുടങ്ങാനായില്ല. ഇറിഗേഷൻ വകുപ്പ്, കെഎൽഡിസി എന്നിവയിൽ നിന്ന് ഇതിനുള്ള ഫണ്ടില്ലെന്നും പറയുന്നു. എം,വി. അരുൺ, പ്രഞ്ജൻ കുന്നത്തുള്ളി, സി.എസ്. അനിൽകുമാർ എന്നിവർ ദുരന്തനിവാരണ ചുമതലയുള്ള ഡപ്യൂട്ടി കലക്ടറുമായി ബന്ധപ്പെട്ടു. ഒടുവിൽ മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്തിന്റെ നിർദേശപ്രകാരം പഞ്ചായത്ത് സെക്രട്ടറി ഡീസിലിനുള്ള ഫണ്ട് അനുവദിക്കുകയായിരുന്നു.