കൊടുങ്ങല്ലൂർ: വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയ പ്രതിയെ പത്ത് വർഷത്തിന് ശേഷം പിടികൂടി. പറവൂർ വെടിമറ കാഞ്ഞിരപ്പറമ്പിൽ അൻഷാദി (34)നെയാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ബി.കെ. അരുണും സംഘവും അറസ്റ്റ് ചെയ്തത്.
2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റോഡിലൂടെ നടന്ന് പോയിരുന്ന സ്ത്രീയുടെ 8.5 പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത കേസിലെ പ്രതിയായ അൻഷാദ് ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. മറ്റ് നിരവധി കളവ് കേസുകളിലും ഇയാൾ പ്രതിയാണ്. എസ്ഐ തോമസ്, സിപിഒ മാരായ ഉണ്ണികൃഷ്ണൻ, വി.ബി. ബിനിൽ, അനസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.