കൊടുങ്ങല്ലൂർ: അഴീക്കോട് പരമ്പരാഗത മത്സ്യതൊഴിലാളികൾ നടത്തിയ ഫിഷറീസ് ഓഫീസ് മാർച്ചിൽ സംഘർഷം. പൊലീസും സമരക്കാരും തമ്മിലുണ്ടായ കൈയാങ്കളിക്കൊടുവിൽ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു. നിരോധിത പെലാജിക്ക് വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയുക, വർദ്ധിപ്പിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതം പിൻവലിക്കുക, മത്സ്യബന്ധനയാനങ്ങളുടെ വാർഷിക ഫീസ് വർദ്ധനവ് പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളു ന്നയിച്ചായിരുന്നു സമരം. എറിയാട് ഗ്യാലക്സി ഓഡിറ്റോറിയം പരിസരത്ത് നിന്നുമാരംഭിച്ച നൂറുകണക്കിനാളുകൾ പങ്കെടുത്ത മാർച്ചിനെ അഴീക്കോട് ജെട്ടിയിൽ പൊലീസ് തടഞ്ഞു. ആൾബലത്തിൽ കുറവായിരുന്ന പൊലീസിനെ മറികടന്ന് സമരക്കാർ ഫിഷറീസ് ഓഫീസിനു മുന്നിലെത്തി.
ഇതിനിടെ പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളും നടന്നു.സംഘർഷം നിയന്ത്രണാതീതമാകുമെന്ന അവസ്ഥയിൽ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു. തുടർന്ന് നടന്ന ധർണ പരമ്പരാഗത മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് ജാക്സൺ പൊള്ളയിൽ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത മത്സ്യ തൊഴിലാളി സമിതി മേഖല പ്രസിഡൻ്റ് കെ.എ. ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന പ്രസിഡൻ്റ് പി.വി. ജനാർദ്ധനൻ മുഖ്യപ്രഭാഷണം നടത്തി. എം.സി. അബ്ദുൾ റാഫിക്ക്, പി.വി. ജയൻ, ഇ.കെ. ബൈജു,കെ.പി. സുരേഷ്, ടി.ഡി. അശോകൻ, കെ.എസ്. സുരേന്ദ്രൻ, ടി.എസ്. ഷിഹാബ് എന്നിവർ സംസാരിച്ചു.