തൃശ്ശൂർ: സ്വരാജ് റൗണ്ടിൽ ഓണത്തിന് നടത്താറുള്ള പുലിക്കളി ഇത്തവണയും മാറ്റമില്ലാതെ നടക്കും. വയനാട് മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളി മാറ്റിവെയ്ക്കാൻ തൃശൂർ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. തുടർന്ന് ഇതിനെതിരെ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നതോടെയാണ് തീരുമാനം പുനർ പരിശോധിക്കാൻ തൃശൂർ കോർപ്പറേഷൻ തീരുമാനിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആര്‍ഭാട രഹിതമായി പുലിക്കളി നടത്തുന്നതിന് ശനിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ ഐക്യകണ്ഠേന തീരുമാനിച്ചു.
വയനാടിലുണ്ടായത് മഹാദുരന്തം തന്നെയാണ്. എന്നിരുന്നാലും തൃശൂരിന്‍റെ തനത് കലാരൂപമായ പുലിക്കളിയേയും കലാകാരന്മാരേയും സംരക്ഷിക്കേണ്ടത് തൃശൂര്‍ കോര്‍പ്പറേഷനില്‍ നിക്ഷിപ്തമായ കടമയാണ്.
ഇതുമനസ്സിലാക്കി ഇത്തരക്കാരെ സംരക്ഷിക്കുന്നതിനായി ആര്‍ഭാടാഘോഷങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള പുലിക്കളി നടത്തുന്നതിനും ഡിവിഷന്‍ തല ഓണാഘോഷങ്ങള്‍ നടത്തുന്നതിനും കുമ്മാട്ടി ധനസഹായം നല്‍കുന്നതിനും ഐക്യകണ്ഠേന തീരുമാനിച്ചു. ഇതോടൊപ്പം ശനിയാഴ്ച ചേര്‍ന്ന കൗണ്‍സിലില്‍ 129 അജണ്ടകളില്‍ 5 അജണ്ടകളൊഴികെ എല്ലാ അജണ്ടകളിലും ചര്‍ച്ചകള്‍ക്കുശേഷം തീരുമാനമെടുത്തു. കൗണ്‍സിലര്‍ മാരുടെ ആവശ്യമായ പൊതുചര്‍ച്ചയ്ക്കായി 27.04.2024ന് കൗണ്‍സില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ടെന്ന് മേയര്‍ കൗണ്‍സിലിനെ അറിയിച്ചു.