തൃപ്രയാർ: ന്യൂനപക്ഷ സമുദായത്തിലെ ദളിതരെന്ന് വിളിക്കുന്ന മതം മാറിയ ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്താൻ നിയമസഭയിൽ ശുപാർശ ചെയ്ത മന്ത്രി ഒ.ആർ. കേളു പട്ടികജാതി വഞ്ചകനാണെന്നും ഇദ്ദേഹം രാജി വെച്ച് പുറത്തുപോകണമെന്നും പട്ടികജാതി -വർഗ്ഗ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ. സന്തോഷ് പറഞ്ഞു. സമിതിയുടെ പ്രവർത്തകയോഗം തൃപ്രയാർ വ്യാപാരഭവൻ ഹാളിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ സമൂഹത്തിൽ നിലനിന്നിരുന്ന അയിത്തവും തൊട്ടുകൂടായ്മയും അനുഭവിച്ചവരെ ഉൾപ്പെടുത്തി കൊണ്ടാണ് അഖിലേന്ത്യാ പട്ടികജാതി ലിസ്റ്റിന് രൂപം നൽകിയത്. അയിത്തം അനുഭവിച്ചു എന്നതാണ് ഈ ലിസ്റ്റിൽ ഉൾപ്പെടാനുള്ള മാനദണ്ഡം.
പട്ടികജാതി – വർഗ്ഗക്കാരുടെ സാമുദാ യീകവും രാഷ്ട്രീയവും ഭരണഘടനാപരവുമായ അവകാശങ്ങളെ എവിടെയെല്ലാം ഹനിക്കപ്പെടുന്നുവോ അവിടെയെല്ലാം ഓടിയെത്തി അത് സംരക്ഷിക്കാൻ ഭരണഘടനാപരമായി ബാദ്ധ്യതയുള്ള പട്ടികജാതി -വർഗ്ഗ വികസന വകുപ്പുമന്ത്രി ഒ.ആർ. കേളു കേരളത്തിലെ മുഴുവൻ പട്ടികജാതി സമുദായത്തെയും വഞ്ചിക്കുന്ന ഒരു നിലപാടാണ് എടുത്തിരിക്കുന്നത്. അതുകൊണ്ട് മന്ത്രി രാജി വെച്ച് പുറത്തുപോകണമെന്നും അദ്ദേഹം പറഞ്ഞു. സമിതിയുടെ തൃപ്രയാർ മേഖല കമ്മിറ്റി പ്രസിഡൻ്റ് വി.എൻ. വിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ എ. ആർ. സന്ധ്യ, കെ.വി. ലളിത, പി.എസ്. വിജയൻ, യു.സി. ദേവയാനി എന്നിവർ സംസാരിച്ചു