വാടാനപ്പള്ളി: തീരദേശ മേഖലയിലെ സ്കൂളുകളും തൃശൂർ നഗരത്തിലെ കോളേജുകളിലും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവരുന്ന സംഘത്തെ 2.5 കിലോഗ്രാം കഞ്ചാവുമായി വാടാനപ്പള്ളി എക്സൈസ് പിടികൂടി. വിപണിയിൽ വലിയ വിലയുള്ള ഒറീസ ഗോൾഡ് എന്നറിയപ്പെടുന്ന മുന്തിയ ഇനം കഞ്ചാവാണ് ഓണാഘോഷത്തിന് മാറ്റുകൂട്ടുവാനായി സംഘം കടത്തിക്കൊണ്ടുവന്നത്. മാരുതി സിഫ്റ്റ് കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന സംഘത്തെ അതിസാഹസികമായി പിന്തുടർന്നാണ് പിടികൂടിയത് തൃശൂർ പൊങ്ങണങ്ങാട് സ്വദേശി തീയത്ത് പറമ്പിൽ അനീഷ്, പീച്ചി സ്വദേശി പ്ലാശ്ശേരി വീട്ടിൽ വിഷ്ണു,തളിക്കുളം സ്വദേശി കോഴിപ്പറമ്പിൽ വീട്ടിൽ അമൽ എന്നിവരാണ് വാടാനപ്പിള്ളി എക്‌സൈസിന്റെ പിടിയിലായത് . തളിക്കളത്ത് നിന്നും പിടി കൂടിയ കഞ്ചാവ് സംഘത്തെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഇവരുടെ കൂട്ടാളികളും പിടിയിലായത്.
തൃശൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ എന്നിവരുടെ നിർദ്ദേശാനുസരണം ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ വി ജി സുനിൽകുമാറും പാർട്ടിയും നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് സംഘം വലയിലായത്. ഇൻസ്പക്ടറെ കൂടാതെ പ്രിവന്റ്റ്റീവ് ഓഫീസർ ഹരിദാസ്, വിജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്ത്, ബാസിൽ, അഭിജിത്ത്, ഡ്രൈവർ രാജേഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.