ഇരിങ്ങാലക്കുട: പല്ലിശ്ശേരി സ്വദേശി അമ്പാടത്തു വീട്ടിൽ രജീഷിനെയാണ് (40) തൃശൂർ റൂറൽ എസ്പി നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച വൈകീട്ടാണ് ഊരകം പല്ലിശ്ശേരിയിൽ വച്ച് രജീഷ് ആറാട്ടുപുഴ സ്വദേശി ഷൈജുവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. തലയിൽ വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തിൽ മാരകമായി പരിക്കേറ്റ ഷൈജു ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇതാണ് കേസിനാസ്പ്പദമായ സംഭവം. മദ്യപാനത്തിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കത്തിനിടെ പ്രകോപിതനായ രജീഷ് അപ്രതീക്ഷിതമായി വെട്ടുകത്തിയെടുത്ത് ഷൈജുവിനെ വെട്ടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
തലയുടെ പുറകിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഒരു ചെവി വെട്ടേറ്റ് അറ്റ നിലയിലാണ്. സംഭവ ശേഷം ഇയാൾ രാത്രി കെട്ടിടത്തിനു മുകളിൽ ഒളിച്ചിരുന്ന് പുലർച്ചെ രക്ഷപ്പെടുകയായിരുന്നു. നാടുവിടാൻ തയ്യാറെടുത്തു നിൽക്കുകയായിരുന്ന ഇയാളെ തിങ്കളാഴ്ച്ച ഉച്ചയോടെ വെള്ളാങ്ങല്ലൂരിൽ നിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പിടിയിലായ രജീഷ് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഊരകം പല്ലിശ്ശേരിയിൽ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിരിക്കെയാണ് പുതിയ കേസ്. മദ്യത്തിനടിമയായ ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. ഡിവൈഎസ്പി കെ. ജിസുരേഷിന്റെ നേതൃത്വത്തിൽ ചേർപ്പ് ഇൻസ്പെക്ടർ കെ.ഒ. പ്രദീപ് ഉൾപ്പെടെയുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്