അരിമ്പൂർ: ഇറിഗേഷൻ വകുപ്പ് ഇടപെട്ടതോടെ അരിമ്പൂർ വാരിയം കോൾ പടവിൽ കൃഷിയിറക്കാനുള്ള അനിശ്ചിതത്വം നീങ്ങി. അരിമ്പൂർ പഞ്ചായത്തിലെ വിവിധ പടവുകളിലായി 700 ഏക്കറിലെ നെൽകൃഷിയാണ് ഇറിഗേഷൻ അധികൃതരുടെ അനാസ്ഥമൂലം ഇത്തവണ അനിശ്ചിതത്വത്തിലായത്. ഇത് സംബന്ധിച്ച് മാധ്യമ വാർത്തയെ തുടർന്ന് സ്ഥലത്തെത്തിയ ഇറിഗേഷൻ ഉദ്യോഗസ്ഥർ പടവ് ഭാരവാഹികളുമായി ചർച്ച നടത്തുകയും രജമുട്ട് പാലം മുതൽ കാഞ്ഞാണി പെരുമ്പുഴ പാലം വരെയുള്ള കനാലിലെ ചണ്ടിയും കുളവാഴയും ഹിറ്റാച്ചി ഉപയോഗിച്ച് കോരി മാറ്റുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് നീരൊഴുക്ക് വർധിച്ചതായി വാരിയം പടവ് സെക്രട്ടറി കെ കെ അശോകൻ പറഞ്ഞു.
കനാലിൻ്റെ പല ഭാഗത്തും ചണ്ടിയും കുളവാഴയും ഒപ്പം കരുവാലിയും വേര് പടർത്തി നിൽക്കുന്നുണ്ട്. ഇത് കൂടി മാറ്റിയാലെ വെള്ളത്തിൻ്റെ
ഒഴുക്ക് പൂർണ്ണമാവുകയുള്ളൂ. ഈ തടസ്സങ്ങൾ തിങ്കളാഴ്ച മുതൽ നീക്കി തുടങ്ങുമെന്ന് സ്ഥലത്തെത്തിയ ഇറിഗേഷൻ അസി.എൻജിനീയർ ടി എ സിബു, അസി.എക്സിക്യുട്ടീവ് എൻജിനീയർ എം എൻ സജിത്ത് എന്നിവർ പറഞ്ഞു. വെള്ളമൊഴുക്ക് സുഗമമാകുന്നതോടെ വാരിയം കോൾ പടവ്, വിളക്കുമാടം, തോട്ടുപുര, കൊടയാട്ടി. എന്നീ പടവുകളിൽ വെള്ളം വറ്റി കൃഷി ഇറക്കാനുള്ള സാഹചര്യം തെളിയുമെന്ന് പടവ് ഭാരവാഹികൾ പറഞ്ഞു. വെള്ളം കയറി മോട്ടോർ പ്രവർത്തിപ്പിക്കാൻ പറ്റാത്ത സാഹചര്യത്തിൽ
700 ഏക്കറിലെ കൃഷിയിറക്കാതെ പിന്മാറാൻ കർഷകർ ഒരുങ്ങുന്നതിനിടയിലാണ് മാധ്യമങളിൽ വാർത്ത വന്നതും തുടർന്ന് അധികൃതരുടെ ഇടപെടൽ ഉണ്ടായതെന്നും പടവ് ഭാരവാഹികൾ പറഞ്ഞു.