കാഞ്ഞാണി: ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്കു വേണ്ടി രണ്ടോണ നാളിൽ നടത്തി വരാറുള്ള കണ്ടശ്ശാംകടവ് ജലോത്സവം ചുവപ്പുനാടയിൽ കുടുംങ്ങി മുടങ്ങാതെ നടത്താൻ ബന്ധപ്പെട്ടവർ നടപടി കൈകൊള്ളണമെന്ന് ജലോത്സവ സംരക്ഷണ സമിതി ഭാരവാഹികളായ ടോണി അത്താണിക്കൽ ,ജോർജ് ആലപ്പാട്, കാർത്തികേയൻ വെണ്ണയ്ക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വയനാട് ദുരന്തമുണ്ടായിട്ടും മറ്റ് ജലോത്സവങ്ങളും ഓണാഘോഷ പരിപാടികളും നടന്നപ്പോൾ കണ്ടശ്ശാംകടവ് ജലോത്സവം മുങ്ങിപ്പോയി. ജലരാജാക്കൻമാരായ എട്ട് ചുണ്ടൻ വള്ളങ്ങളടക്കം പങ്കെടുപ്പിച്ച് നടത്തിയിട്ടുള്ള ജലോത്സവമാണ് ഇത്തവണ നടക്കാതെ പോയത്. ഇത്തവണ ഓണം കഴിഞ്ഞാലും ജലോത്സവം നടത്താൻ തയാറാകണം. അടുത്ത വർഷം നടത്തുന്ന ജലോത്സവം ഭംഗിയായി നടത്താനുള്ള പ്രവർത്തനം ഇപ്പോഴേ ആരംഭിക്കണം. കട ബാധ്യത ഒഴിവാക്കാൻ ജില്ല പഞ്ചായത്ത് 15 ലക്ഷം രൂപയും സംസ്ഥാന സർക്കാർ ഒരു കോടി രൂപയും നൽകണമെന്നും ഇതിനായി ചട്ടങ്ങളും നിയമങ്ങളും ഭേദഗതി വരുത്തണമെന്നും മണലൂർ പഞ്ചായത്ത് അംഗം കൂടിയായ കോൺഗ്രസിലെ ടോണി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. എം.പി.യും എം.എൽ.എയും ജില്ല കലക്ടറും ത്രിതല പഞ്ചായത്തും എല്ലാ രാഷ്ട്രീയ പാർട്ടികളുംമുൻ കൈ എടുത്ത് നല്ല രീതിയിൽ ജലോത്സവം നടത്താൻ നടപടി കൈകൊള്ളണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇത്തവണ ജലോത്സവം നടക്കാതെ പോയതിൽ മണലൂർ പഞ്ചായത്തിലെ എൽ.ഡി.എഫ് അംഗങ്ങളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
previous post