കാഞ്ഞാണി: അന്തിക്കാട് ശ്രീ അയ്യപ്പ സേവാ സമിതി ഒക്ടോബർ 2 ന് സംഘടിപ്പിക്കുന്ന അഖില കേരള ശാസ്താംപാട്ട് മഹോത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ പെരിങ്ങോട്ടുകര ദേവസ്ഥാനം മകര ജ്യോതി സുവർണ്ണ മുദ്ര പുരസ്ക്കാരം ഇത്തവണ പ്രശസ്ത ശാസ്താംപാട്ട് കലാകാരൻ ദിനേശൻ കൈനൂരിന് സമ്മാനിക്കുമെന്ന് സമിതി ചെയർമാൻ ഇ രമേശൻ , ജനറൽ കൺവീനർ അന്തിക്കാട് പത്മനാഭൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു ഒരുപവന്റെ സ്വർണലോക്കറ്റും കാഷ് അവാർഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
ഇതോടൊപ്പം മറ്റ് ഒമ്പത് പേരെ ശരണകീർത്തി പുരസ്ക്കാരവും നൽകി ആദരിക്കുന്നുണ്ട്. പത്താം വർഷമാണ് പുരസ്ക്കാരം നൽകി വരുന്നത്. 12 വർഷമായി സമിതി ശാസ്താംപാട്ട് മഹോത്സവം നടത്തി വരുന്നുണ്ട്. ഇത്തവണ ശാസ്താംപാട്ട് മഹോത്സവത്തിൽ നാല് ജില്ലകളിൽ നിന്നായി പ്രമുഖ ഒമ്പത് ടീം മത്സരിക്കും. സ്കൂൾ കലോത്സവങ്ങളിൽ ശാസ്താംപാട്ട് കലയേയും ഉൾപ്പെടുത്തണമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു ഈ ആവശ്യം ഉന്നയിച്ച് വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവർക്ക് നിവേദനം നൽകി വരാറുണ്ടെങ്കിലും അംഗീകാരം ലഭിക്കുന്നില്ലെന്ന് അയ്യപ്പ സേവാ സമിതി ഭാരവാഹികൾ കുറ്റപ്പെടുത്തി. ഗാന്ധി ജയന്തി ദിനമായ ബുധനാഴ്ച രാവിലെ 9 മുതൽ വൈകീട്ട് വരെ അന്തിക്കാട് ഹൈസ്കൂളിലെ ആറ്റുപുറത്ത് നാരായണൻ നായർ നഗറിലാണ് ശാസ്താംപാട്ട് മഹോത്സവം നടക്കുകയെന്നും ഭാരവാഹികൾ അറിയിച്ചു.