കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ കോടതി സമുച്ചയത്തിനായി കണ്ടെത്തിയ ഭൂമി ജില്ലാ കലക്ടറും ജില്ല ജഡ്ജിയുമടങ്ങിയ സംഘം പരിശോധിച്ചു. കൊടുങ്ങല്ലൂർ നഗര സഭയുടെ ഉടമസ്ഥതയിലുള്ള ശിൽപ്പി തിയ്യറ്റർ പ്രവർത്തിച്ചിരുന്ന 69 സെന്റ് സ്ഥലത്ത് നിന്നും 50 സെൻ്റ് സ്ഥലം നിബന്ധനകൾ ക്ക് വിധേയമായി കോടതി സമുച്ചയത്തിനായി വിട്ടു നൽകാമെന്ന് നഗരസഭ അറിയിച്ചിരുന്നു. കൊടുങ്ങല്ലൂർ ബാർ അസോസിയേഷൻ ഉൾപ്പടെ വിവിധ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് നഗരസഭ തീരുമാനം കൈക്കൊണ്ടത്.
കൊടുങ്ങല്ലൂരിൽ നിലവിൽ കോടതികൾ പ്രവർത്തിക്കുന്ന റവന്യൂ വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലം നഗരസഭക്ക് നൽകുന്ന പക്ഷം നഗരസഭയുടെ ഭൂമിയിൽ നിന്നും 50 സെൻ്റ് സ്ഥലം നൽകാമെന്നായിരുന്നു തീരുമാനം. എന്നാൽ മുഴുവൻ സ്ഥലവും വിട്ട് നൽകണമെന്നാണ് നിയമവകുപ്പിൻ്റെയും ബാർ അസോസിയേഷൻ്റെയും ആവശ്യം. എന്നാൽ വിവിധ ആവശ്യങ്ങൾ മുന്നിൽ കണ്ട് ഭൂമി കൈമാറ്റത്തിൽ കൂടുതൽ കൂടിയാലോചന വേണമെന്ന നിലപാടിലാണ് നഗരസഭ. ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ല ജഡ്ജി പി.പി സെയ്തലവി, എന്നിവരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടി ഉണ്ടാകുമെന്ന ധാരണയിൽ പരിശോധന സംഘം മടങ്ങി. കൊടുങ്ങല്ലൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് വി. വിനിത , മുൻസിഫ് കെ. കാർത്തിക, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആർ. ഷെറിൻ, നഗരസഭ ചെയർ പേഴ്സൺ ടി.കെ. ഗീത, വൈസ് ചെയർമാൻ അഡ്വ.വി.എസ്. ദിനൽ, പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, മുൻ ചെയർമാൻ കെ.ആർ. ജൈത്രൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.എസ്. കൈസാബ്, എൽസി പോൾ, കൊടുങ്ങല്ലൂർ ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ കെ.എസ് ബിനോയ്, സെക്രട്ടറി വി.എ. സബാഹ് , തഹസിൽദാർ രേവ, താലൂക്ക് സർവ്വെയർ ഷാൻ, നഗരസഭ സെക്രട്ടറി വൃജ തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.