ഗുരുവായൂർ: വില്ല നിർമാണം പൂർത്തിയാക്കാതെ നിക്ഷേപകരെ വഞ്ചിച്ച കേസിൽ ഒളിവിലായിരുന്ന ശാന്തിമഠം വൈസ് ചെയർമാൻ നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടിൽ രാകേഷ് മനു (36) അറസ്റ്റിൽ. ഗുരുവായൂരിൽ ശാന്തിമഠം എന്ന പേരിൽ വില്ലകൾ നിർമിച്ചുകൊടുക്കുന്നതിനായി പണം വാങ്ങിയശേഷം ചതിച്ചതായാണ് കേസ്. 2012-2018 കാലയളവിൽ ഇതുമായി ബന്ധപ്പെട്ട് ഗുരുവായൂർ സ്റ്റേഷനിൽ നൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇയാൾ കോടതിയിൽ ഹാജരായില്ല. ഒളിവിലുള്ള പ്രതിയെ പിടികൂടാനായി കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു.
സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോയുടെ നിർദേശാനുസരണം എ.സി.പി കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗുരുവായൂർ സ്റ്റേഷൻ ഇൻസ്പെക്ടർ സി. പ്രേമാനന്ദകൃഷ്ണൻ പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്ഐ എസ്.എ. ഷാക്കിർ അഹമ്മദ്, കെ.എം. നന്ദൻ, സീനിയർ സി.പി.ഒമാരായ സതീഷ്, കെ. കൃഷ്ണപ്രസാദ്, വി.പി. സുമേഷ്, സി.പി.ഒമാരായ സി.വി. റിജോയ്, സന്തീഷ് കുമാർ, ജോസ് പോൾ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.