മുല്ലശ്ശേരി: പറമ്പൻ തളിക്ഷേത്രത്തിന് കിഴക്ക് റേഷൻ കട പരിസരത്ത് കരുമത്തിൽ ഹരിദാസൻ്റെ വീടിന് പിറകിൽ പുലിയെ കണ്ടതായി വിവരം. ഈ വീട്ടിൽവാടകക്ക് താമസിക്കുന്ന ഐനിപ്പുള്ളി സനീഷും കുടുംബവുമാണ് പുലിയെ കണ്ടതായി പറയുന്നത്. തിങ്കളാഴ്ച്ച രാത്രി എട്ടോടെ വീടിന് പിറകിൽ കുട്ടിയെ കുളിപ്പിക്കുന്നതിനിടയിൽ നായയുടെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് പുലി നായയെ ആക്രമിച്ച് കീഴ്പെടുത്താൻ ശ്രമിക്കുന്നതായി കണ്ടതെന്ന് വീട്ടുകാർ പറഞ്ഞു.ഗോൾഡൻ കളറിൽ ശരീരത്തിൽ വരകളോട് കൂടിയ നീളൻ വാലുമുള്ള പുലിയെ തന്നെയാണ് കണ്ടതെന്നാണ് വീട്ടുകാർ പറയുന്നത്.പുലിയെ കണ്ടതായി പ്രചരിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലും ജാഗ്രതയിലുമാണെന്ന് വാർഡ് അംഗം എൻ.എസ്. സജിത്ത് പറഞ്ഞു. പുലിയുടെ ഇഷ്ട ഭക്ഷണമായ മുള്ളൻപന്നിയുടെ പകുതി തിന്ന ജഡം ചൊവ്വാഴ്ച്ച രാവിലെ കണ്ടെത്തിയത് പരിസരവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച്ച സ്ഥലത്തെത്തും.
previous post