തിരുവനന്തപുരം: വിവിധ കുടിവെള്ള പദ്ധതികൾക്കായി തൃപ്രയാർ – ചേർപ്പ് റോഡ്, ചാഴൂർ, അന്തിക്കാട്, താന്ന്യം, നാട്ടിക, അന്തിക്കാട്, തളിക്കുളം, വലപ്പാട് പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകൾ പൊളിച്ചിട്ടവ നവംബറിൽ പൂർത്തീകരിക്കണമെന്ന് വാട്ടർ അതോറിറ്റി നാട്ടിക പ്രൊജക്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥർക്ക് ജലവിഭവ വകുപ്പ മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി. കഴിഞ്ഞ നിയമസഭ സെക്ഷനിൽ സി സി മുകുന്ദൻ എംഎൽഎ ഈ വിഷയം നിയമസഭയിൽ കൊണ്ടു വന്നതോടെയാണ് ജല അതോറിറ്റി ഉദ്യോഗസ്ഥരെ മന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് അടിയന്തര യോഗം ചേർന്നത്. നവംബറിൽ നിർമ്മാണം പൂർത്തീകരിച്ച് റിപ്പോർട്ട് സമ്മർപ്പിക്കാനും, റോഡ് റെസ്റ്ററേഷൻ പ്രവൃത്തികൾ നടക്കുന്ന സമയത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻറ് എഞ്ചിനീയർ തുടങ്ങിയവർ സ്ഥലത്ത് ഉണ്ടാകണമെന്നും നിർദ്ദേശം നൽകി. നാട്ടിക നിയോജക മണ്ഡലത്തിലെ പ്രവൃത്തികൾ നേരിട്ട് മോണിറ്ററിംങ്ങ് ചെയ്യുന്നതിനായി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. കുടിവെള്ള പദ്ധതികളുടെ ഭാഗമായി 5 വർഷത്തോളമായി ജനങ്ങൾ യാത്ര ദുരിതം അനുഭവിക്കുകയാണെന്നും, പൈപ്പിടാൻ ഇനിയും റോഡ് പൊളിക്കാൻ അനുവാദം ചോദിച്ച ഉദ്യോഗസ്ഥരോട് നിലവിലെ പ്രവൃത്തികൾ പൂർത്തീകരിക്കാതെ ഇനി പൈപ്പിടാൻ റോഡ് പൊളിച്ചാൽ ജല അതോറിറ്റി ഉദ്യോഗസ്ഥരെയും , കരാറുക്കാരെയും ജനകീയമായി നേരിടുമെന്നും എംഎൽഎ യോഗത്തിൽ പറഞ്ഞു. യോഗത്തിൽ ജല അതോറിറ്റി എംഡി, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, നാട്ടിക പ്രൊജക്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥർ, നിർമ്മാണം ഏറ്റെടുത്ത വിവിധ കരാറുക്കാർ തുടങ്ങിയവർ പങ്കെടുത്തു.
previous post