ചേറ്റുവ: ഹാർബറിൽ മത്സ്യവിതരണതൊഴിലാളിയ്ക്ക് മർദ്ദനമേറ്റതായി പരാതി. വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി സലീമിനാണ് മർദ്ദനമേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുകിട മത്സ്യവിതരണ തൊഴിലാളികളും ഹാർബറിലെ യൂണിയൻ തൊഴിലാളികളും തമ്മിൽ തൊഴിൽ തർക്കം നിലനിൽക്കുന്നുണ്ട്. തൊഴിൽകൂലി വർദ്ധിപ്പിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്.
ചാവക്കാട് ലേബർ ഓഫീസിൽ വെച്ച് ലേബർ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ ഇതുസംബന്ധിച്ചുള്ള ചർച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. ആദ്യകാലങ്ങളിൽ ഈടാക്കിയിരുന്ന നിരക്ക് തന്നെ താൽക്കാലികമായി തുടരാൻ ചർച്ചയിൽ തീരുമാനമായി കരാറിൽ ഒപ്പിട്ടിരുന്നു. ഇതുസംബന്ധിച്ച് നവംബർ 23-ന് കുന്നംകുളം ലേബർ ഓഫീസിൽ നടക്കുന്ന പുനർചർച്ചയിൽ വെച്ച് തീരുമാനമെടുക്കാമന്ന് ലേബർ ഓഫീസർ അറിയിച്ചു. എന്നാൽ ഇതിന് വിരുദ്ധമായി മീനെടുക്കാൻ വന്ന സലീമിനെ മർദ്ദിച്ചതായാണ് പറയുന്നത്. ഇത് സംബന്ധിച്ച് ചെറുകിട മത്സ്യവിതരണ തൊഴിലാളികൾ വാടാനപ്പള്ളി പോലീസിൽ പരാതി നൽകി. പ്രശ്‌നത്തിൽ ഉന്നത അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് വിതരണ തൊഴിലാളികൾ അറിയിച്ചു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്കും പോലീസ് മേധാവികൾക്കും, ഫിഷറീസ് മന്ത്രി, ഹാർബർ വകുപ്പ് അധികൃതർ എന്നിവർക്കും പരാതി നൽകി.