അരിമ്പൂർ: എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തുള്ള സർക്കാർ വെറ്ററിനറി ഹോസ്പിറ്റലിലും മോഷണം നടത്തിയ ആളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ക്ഷേത്രത്തിൽ സ്ഥാപിച്ച സിസിടിവിയിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. ഷർട്ട് ധരിക്കാതെ മുഖം മറച്ച മോഷ്ടാവിൻ്റെ ദൃശ്യങ്ങളാണ് ക്യാമറിയിൽ പതിഞ്ഞിട്ടുള്ളത്. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ കുത്തിപ്പൊളിച്ച് കാൽ ലക്ഷം രൂപയും സമീപത്തുള്ള വെറ്ററിനറി ആശുപത്രിയിൽ നിന്ന് ആയിരത്തിൽ പരം രൂപയുമാണ് മോഷണം പോയത്. സംഭവത്തിൽ.
അന്തിക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരൻ നന്ദനാണ് വഴിപാട് കൗണ്ടർ സ്ഥിതി ചെയ്യുന്ന സ്റ്റോർ റൂമിൻ്റെ മുൻ വാതിലിൻ്റെ പൂട്ട് പൊളിച്ചത് ആദ്യം കണ്ടത്. സ്റ്റോർ റൂമിലെ അലമാര കുത്തിത്തുറന്ന നിലയിലായിരുന്നു. വഴിപാട് കൗണ്ടറിൻ്റെ മുറിയുടെ പൂട്ടും തകർത്തിരുന്നു. പണം സൂക്ഷിക്കുന്ന മേശവലിപ്പ് കുത്തി തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന കാൽ ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ഇതിനു സമീപം ചുമരിൽ തൂക്കിയിട്ടിരുന്ന കവറിൽ ഉണ്ടായിരുന്ന 13,000 രൂപ മോഷ്ടാവിൻ്റെ ശ്രദ്ധയിൽ പെട്ടില്ല. ക്ഷേത്രക്കുളത്തിനോട് ചേർന്നുള്ള ദേവീ ക്ഷേത്രത്തിന് മുൻപിലെ ഭണ്ഡാരത്തിൻ്റെ പൂട്ടും പൊളിച്ചിട്ടുണ്ട്. ക്ഷേത്രം പ്രസിഡൻ്റ് മോഹനൻ പൂവ്വശ്ശേരി, സെക്രട്ടറി മധുസൂദനൻ കണ്ടേങ്കാവിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ അന്തിക്കാട് പോലീസിൽ പരാതി നൽകി.
ക്ഷേത്രത്തിൽ നിന്നിറങ്ങിയ ശേഷമാകാം മോഷ്ടാവ് തൊട്ടടുത്തുള്ള സർക്കാർ മൃഗാശുപത്രിയിൽ കയറിയതെന്ന് കരുതുന്നു. മുൻവാതിലിൻ്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് ഒരു അലമാരി കുത്തി തുറന്നു. അതിൽ ഇരുന്ന താക്കോലുകൾ എടുത്ത് മറ്റ് നാല് അമാരികൾ തുറന്ന് പരിശോധന നടത്തിയിട്ടുണ്ട്. മേശപ്പുറത്ത് ചെപ്പിൽ സൂക്ഷിച്ചിരുന്ന 1000 രൂപയാണ് ഇവിടെ നിന്ന് നഷ്ടപ്പെട്ടിട്ടുള്ളത്. വെറ്ററിനറി ആശുപത്രി ഡോക്ടർ രാധിക ശ്യാം, അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ എന്നിവർ അന്തിക്കാട് പോലീസിൽ പരാതി നൽകി. വാർഡ് മെമ്പർമാരായ സുനിത ബാബു, സി.പി.പോൾ, കെ. രാഗേഷ്, ജെൻസൻ ജെയിംസ് തുടങ്ങിയവർ സംഭവ സ്ഥലത്തെത്തിയിരുന്നു.